ന്യൂഡൽഹി: ഗൂഗിളിലെ കൂട്ടപ്പിരിച്ചുവിടലിനെ ന്യായീകരിച്ച് സുന്ദർ പിച്ചൈ. കമ്പനിയുടെ വളർച്ചാമാന്ദ്യം മനസിലാക്കിയെടുത്ത തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഗൂഗിളുമായി ബന്ധപ്പെട്ട ഒരു ആഭ്യന്തര മീറ്റിംഗിലായിരുന്നു സുന്ദർ പിച്ചൈ നിലപാട് വ്യക്തമാക്കിയത്.
കമ്പനിയുടെ സ്ഥാപകരുമായും ബോർഡുമായും ആലോചിച്ച് എടുത്ത തീരുമാനമാണിത്. ആറ് ശതമാനം ആളുകളെയാണ് പിരിച്ചുവിടുന്നതെന്നും വ്യക്തമായ നടപടി നേരത്തെ കൈക്കൊണ്ടില്ലെങ്കിൽ ഭാവിയിൽ പ്രശ്നം രൂക്ഷമാകുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു. താൻ കൈക്കൊള്ളേണ്ട തീരുമാനമായിരുന്നു അതെന്നും പിച്ചൈ പറഞ്ഞു.
12,000 ജീവനക്കാരെയാണ് ഗൂഗിൾ പിരിച്ചുവിടുന്നത്. അതീവശ്രദ്ധയോടെ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്നും സുന്ദർ പിച്ചൈ പറഞ്ഞു. കമ്പനിയുടെ പ്രവർത്തന മികവിനെ അനുസരിച്ചാണ് ബോണസ് ഉൾപ്പെടെയുളള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. അതുകൊണ്ടു തന്നെ നേതൃത്വം അതിന് കണക്കുപറയേണ്ടവരാണ്. സീനിയർ വൈസ് പ്രസിഡന്റുമാർക്കും അതിന് മുകളിലുളളവർക്കും ബോണസിലും ഈ വർഷം കുറവ് വരുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ നഷ്ടപ്പെട്ടവരിൽ പലരും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ദീർഘകാല വളർച്ച ലക്ഷ്യമിട്ട് കൂടുതൽ നിക്ഷേപങ്ങൾക്ക് കമ്പനിയെ പ്രാപ്തമാക്കാൻ വേണ്്ടിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ റൂത്ത് പൊറാട്ട് പറഞ്ഞു.
Discussion about this post