തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം നൽകി കൊന്ന കേസിൽ പ്രതി ഗ്രീഷ്മയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കൊല നടത്താൻ ഗ്രീഷ്മ നടത്തിയ ആസൂത്രിത നീക്കങ്ങൾ വ്യക്തമാക്കിയാണ് കുറ്റപത്രം. നെയ്യാറ്റിൻകര കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്.
സെക്‌സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ജ്യൂസ് ചലഞ്ചു വഴി കൊലപ്പെടുത്താൻ ആയിരുന്നു ആദ്യ ശ്രമം. ഇതിനായി ജ്യൂസിൽ അമിതമായി പാരസറ്റമോൾ കലർത്തി നൽകിയിരുന്നു. എന്നാൽ കയ്പ്പ് അനുഭവപ്പെട്ടതോടെ ഷാരോൺ ഇത് കുടിച്ചില്ല. ഇതോടെ ഷാരോണിനെ കയ്പ്പുള്ള കഷായത്തിൽ വിഷം നൽകാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു.
കളനാശിനിയെക്കുറിച്ച് ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞിരുന്നു. ഇതിന് പുറമേ ഇത് കഴിച്ചാൽ എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുമെന്നതിനെക്കുറിച്ചും ഗ്രീഷ്മ ഗൂഗിളിൽ നിന്നും നോക്കി മനസ്സിലാക്കിയിരുന്നു. ഇതിന് ശേഷം കഷായത്തിൽ കളനാശിനി തന്നെ കലർത്തി നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു. വീട്ടിലേക്ക് തന്നെ വിളിച്ചു വരുത്തി കൊലപ്പെടുത്താൻ ആയിരുന്നു നീക്കം.
ഇതിനായി സെക്‌സ് ചാറ്റിലൂടെ ഷാരോണിനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വീട്ടിലേക്ക് വിളിച്ചു. ഇതേ തുടർന്ന് വീട്ടിലേക്ക് പോയ ഷാരോണിനെ കളനാശിനി കലർത്തിയ കഷായം നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഛർദ്ദിച്ച ഷാരോൺ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി സുഹൃത്തിനൊപ്പം മടങ്ങി. ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ ചികിത്സ തേടി.
സൈനികന്റെ വിവാഹ ആലോചന വന്നതോടെയായിരുന്നു ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ ആലോചിച്ചത്. നിരവധി നുണകൾ പറഞ്ഞെങ്കിലും ഷാരോൺ ബന്ധത്തിൽ നിന്നും പിന്മാറിയില്ല. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയ്ക്ക് ശേഷം സംഭവം മറച്ചുവയ്ക്കാൻ ഗ്രീഷ്മ ശ്രമിച്ചു. കൊലയുടെ വിവരം അമ്മയോടും അമ്മാവനോടും ഗ്രീഷ്മ പറഞ്ഞിരുന്നു. തെളിവുകൾ നശിപ്പിക്കാൻ ഇവരാണ് ഗ്രീഷ്മയെ സഹായിച്ചതെന്നും പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഗ്രീഷ്മ അറസ്റ്റിലായി 85ാം ദിവസമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. 147 സാക്ഷികളാണ് കേസിലുള്ളത്. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post