കൊല്ലം: മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഗൃഹനാഥൻ മർദ്ദനമേറ്റ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെല്ലാം അറസ്റ്റിലായി. ആയൂർ സ്വദേശികളായ നൗഫൽ, ഫൈസൽ, ഇടുക്കി സ്വദേശി ആൻസൺ എന്നിവരെയാണ് ഇന്ന് ചടയമംഗലം പോലീസ് കൊട്ടാരക്കരയിൽ നിന്നും പിടികൂടിയത്. മലപ്പേരൂർ സ്വദേശി മോനിഷ് നേരത്തേ പിടിയിലായിരുന്നു.
ആത്മഹത്യ പ്രേരണക്കുറ്റം, പോക്സോ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഗൃഹനാഥൻ വീടിന് പിന്നിലുള്ള ഷെഡിൽ തൂങ്ങി മരിച്ചത്. ട്യൂഷൻ കഴിഞ്ഞു വന്ന മകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഗൃഹനാഥനെ നാലംഗ മദ്യപസംഘം അതിക്രൂരമായി മർദ്ദിച്ചിരുന്നു. പട്ടിക കൊണ്ട് ദേഹമാസകലം മർദനമേറ്റ ഗൃഹനാഥൻ, ഇതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
മർദനത്തിൽ ഗൃഹനാഥന്റെ കണ്ണിനും മുഖത്തും പരിക്കേറ്റിരുന്നു. ആയൂരിൽ സ്ഥലം വാങ്ങി വീടുവെച്ച് കഴിയുകയായിരുന്നു ഗൃഹനാഥനും കുടുംബവും. മർദനമേറ്റ ശേഷം അദ്ദേഹം ഭക്ഷണമൊന്നും കഴിക്കാതെ ഒരു പകലും രാത്രിയും മുഴുവൻ വീടിനുള്ളിൽ അടച്ചിരുന്നു, അതിന് ശേഷമായിരുന്നു ആത്മഹത്യയെന്ന് ഭാര്യ പോലീസിൽ മൊഴി നൽകി.
Discussion about this post