പത്തനംതിട്ട : ട്രെയിനിൽ റെയിൽ പോലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്ത് വനിതാ ഡോക്ടർ. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ ബെറ്റിയാണ് പോലീസുകാരനെ കയ്യേറ്റം ചെയ്തത്. കൊല്ലം റെയിൽവേ പോലീസ് ഇവർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്‌സ്പ്രസിലാണ് വാക്ക് തർക്കം നടന്നത്. മാവേലിക്കരയിൽ നിന്ന് ട്രെയിനിൽ കയറിയ ബെറ്റിയും മുൻസീറ്റിലിരുന്ന യാത്രക്കാരനും തമ്മിൽ തർക്കമുണ്ടായി. യാത്രക്കാരൻ മൊബൈലിൽ ഉച്ചത്തിൽ സംസാരിച്ചത് ബെറ്റി ചോദ്യം ചെയ്യുകയായിരുന്നു.
ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നത് സഹിക്കാൻ പറ്റുന്നില്ലെന്ന് ബെറ്റി പറഞ്ഞപ്പോൾ, സഹിക്കാൻ പറ്റാത്തവർ കാറിൽ യാത്ര ചെയ്‌തോളൂ എന്ന് പറഞ്ഞു. ഇത് വാക്ക് തർക്കത്തിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ സഹയാത്രികർ റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥർ എത്തി അനുനയത്തിന് ശ്രമിക്കുന്നതിനിടെ ഡോക്ടർ പോലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്‌തെന്നാണ് റെയിൽവേ പോലീസിന്റെ വിശദീകരണം. പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണും ഡോക്ടർ പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്ന് വനിതാ ഡോക്ടർ പറഞ്ഞു. ഡോക്ടറാണെന്ന് പറയാൻ ശ്രമിച്ചെങ്കിലും ആരും അത് മാനിച്ചില്ല. ഈ സംഭവങ്ങളെല്ലാം ഫോണിൽ ചിത്രീകരിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥൻ തന്റെ ഫോൺ വാങ്ങാൻ ശ്രമിച്ചപ്പോൾ പിടിവലിയുണ്ടായി. ഇതിനിടെയാണ് ഉദ്യോഗസ്ഥന്റെ ഫോൺ പുറത്തേക്ക് തെറിച്ച് വീണത്. നഷ്ടം സംഭവിച്ച ഉദ്യോഗസ്ഥന് പുതിയ ഫോൺ വാങ്ങി നൽകാമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്നും ഡോക്ടർ വ്യക്തമാക്കി.
Discussion about this post