പത്തനംതിട്ട : ശബരിമല വരുമാനം ഇത്തവണ ഏറ്റവും വലിയ റെക്കോർഡിൽ. ഇതുവരെ 351 കോടി വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ അറിയിച്ചു. നിലവിൽ ജീവനക്കാർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ഇനിയും നാണയങ്ങൾ എണ്ണാൻ ബാക്കിയുണ്ട്. ഫെബ്രുവരി അഞ്ച് മുതൽ വീണ്ടും എണ്ണിത്തുടങ്ങും. നാണയങ്ങൾ യന്ത്ര സഹായത്തോടെ എണ്ണുക സാധ്യമല്ല. ആകെ വരുമാത്തിന്റെ 40 ശതമാനമാണ് ചെലവായിരിക്കുന്നത് എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
ഇത്തവണ ശബരിമലയിൽ അനുഭവപ്പെട്ട തിരക്ക് സ്വാഭാവികമാണ്. ഭക്തരിൽ 20 ശതമാനം കുട്ടികളായിരുന്നു. തീർത്ഥാടനവുമായി ബന്ധപ്പെട്ട്് എല്ലാ പരാതികളും പരിഹരിക്കാനായി എന്നും അദ്ദേഹം വ്യക്തമാക്കി.
അരവണയിലെ ഏലക്കയിൽ കണ്ടെത്തിയ കീടനാശിനി സാന്നിധ്യം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. പമ്പയിലെ ലാബിൽ ടെസ്റ്റ് ചെയ്ത ശേഷമാണ് എല്ലാ ഭക്ഷണവസ്തുക്കളും ഉപയോഗിക്കുന്നത്. എല്ലാത്തിലും കീടനാശിനിയുടെ സാന്നിധ്യമുണ്ട്. എന്നാൽ കീടനാശിനി പരിശോധന ആ ലാബിൽ ഇല്ല.
ദേവസ്വം ബോർഡിന് ഭക്ഷ്യ സുരക്ഷാ ലൈസൻസില്ല. പ്രസാദത്തിന് ലൈസൻസ് വേണോ എന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ചോദിച്ചത്.










