ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ ഏവരും അഭിമാനം കൊള്ളണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയുടെ ചരിത്രം അനേകം രാജ്യങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്. ഒരു രാജ്യമെന്ന നിലയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് എന്താണോ നേടിയത് അതിന്റെ ആഘോഷമാണ് റിപ്പബ്ലിക് ദിനമെന്നും ദ്രൗപദി മുർമു പറഞ്ഞു. 74ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഇന്ത്യ അക്ഷരാർത്ഥത്തിൽ ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്. കാരണം ഇന്ത്യയിൽ അനേകം ഭാഷകളാണ് ഉള്ളത്. എന്നാൽ അവ നമ്മെ വിഭജിക്കുകയല്ല മറിച്ച് ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ജനാധിപത്യത്തിന്റെ ഹൃദയം. ഈ റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ എല്ലാവർക്കും, വിദേശത്തുള്ള ഇന്ത്യക്കാർക്കും ആശംസകൾ നേരുന്നു. സ്വതന്ത്ര റിപ്പബ്ലിക് ആയ അന്ന് മുതൽ ഇന്നുവരെയുള്ള ഇന്ത്യയുടെ കഥ ലോകരാജ്യങ്ങൾക്ക് പ്രചോദനമാണ്
ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ. എന്നാൽ ആധുനിക റിപ്പബ്ലിക് എന്ന നിലയിൽ നമുക്ക് ചെറുപ്പമാണ്. സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളിൽ ഇന്ത്യയ്ക്ക് ഒരുപാട് വെല്ലുവിളികളാണ് നേരിടേണ്ടിവന്നിട്ടുള്ളത്. വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണം നമ്മെ നിരക്ഷരരും, ദരിദ്രരുമാക്കി. സ്വാതന്ത്ര്യത്തിനായി നാം നടത്തിയ നീണ്ട പോരാട്ടത്തിന്റെ ഭാഗമായാണ് ഭരണഘടന ജനങ്ങൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ആയി മാറിയത്. മഹാത്മാ ഗാന്ധി നയിച്ച ദേശീയ പ്രസ്ഥാനം നമ്മുടെ തന്നെ ആശയങ്ങളുടെ കണ്ടുപിടിത്തം ആയിരുന്നു. വർഷങ്ങൾ നീണ്ടു നിന്ന പോരാട്ടം കോളനി ഭരണത്തിൽ നിന്നും മാത്രമല്ല അടിച്ചേൽപ്പിക്കപ്പെട്ട മൂല്യങ്ങളിൽ നിന്നും സങ്കുചിത കാഴ്ചപ്പാടുകളിൽ നിന്നും പുറത്തുകടക്കാൻ നമ്മെ സഹായിച്ചുവെന്നും മുർമു വ്യക്തമാക്കി.
രാജ്യം എല്ലായ്‌പ്പോഴും ഡോ. ബിആർ അംബേദ്കറിനോട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ ഭരണഘടനയുടെ അന്തിമ രൂപം തയ്യാറാക്കുന്നതിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. അംബേദ്കർ ഉൾപ്പെടെയുള്ളവരുടെ വീക്ഷണങ്ങളാണ് ഭരണഘടനയെ നയിക്കുന്നത്. ഇവർ പകർന്ന മൂല്യങ്ങളിലൂടെ മുന്നോട്ട് പോകുകയാണ് നമ്മുടെ ഉത്തരവാദിത്വമെന്നും മുർമു കൂട്ടിച്ചേർത്തു.
Discussion about this post