വാഷിംഗ്ടൺ: 20221ലെ ക്യാപിറ്റൽ ലഹളയെ തുടർന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി അവസാനിക്കുന്നു. ഇതോടെ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സജീവമാകാനൊരുങ്ങുകയാണ് ട്രംപ്. ഫെയ്‌സ്ബുക്കിന്റേയും ഇൻസ്റ്റഗ്രാമിന്റേയും മാതൃകമ്പനിയായ മെറ്റയാണ് രണ്ട് വർഷത്തെ വിലക്കിന്റെ കാലാവധി അവസാനിക്കുന്നതായി അറിയിച്ചത്.
വരും ആഴ്ചകളിൽ തന്നെ ട്രംപിന്റെ അക്കൗണ്ടുകൾ പുനസ്ഥാപിക്കുമെന്ന് മെറ്റ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളുടെ നിയമങ്ങൾ ലംഘിച്ചാൽ ട്രംപിനെ വീണ്ടും വിലക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫെയ്‌സ്ബുക്കിന് കോടിക്കണക്കിന് ഡോളർ നഷ്ടം വന്നുവെന്നായിരുന്നു വിലക്കിനെ പരിഹസിച്ച് ട്രംപ് പറഞ്ഞത്. നിരവധി ഫോളോവേഴ്‌സാണ് ട്രംപിന് സമൂഹമാദ്ധ്യമങ്ങളിൽ ഉണ്ടായിരുന്നത്. 2021 ജനുവരി ആറിനുണ്ടായ അക്രമസംഭവങ്ങൾക്ക് പിന്നാലെയാണ് ട്രംപിന് സമൂഹമാദ്ധ്യമങ്ങളിൽ വിലക്ക് വന്നത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നത് തടയാനായി യുഎസ് ക്യാപിറ്റലിലേക്ക് ട്രംപ് അനുകൂലികൾ ഇരച്ചുകയറി ആക്രമണം നടത്തിയെന്നായിരുന്നു ആരോപണം. ട്രംപിന്റെ പിന്തുണയോടെയായിരുന്നു നീക്കമെന്നും ആരോപണം ഉയർന്നിരുന്നു.
Discussion about this post