ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിൽ വൻ കുതിച്ചു ചാട്ടത്തിന് വഴഇ തുറന്ന് ഇന്ത്യ. കൊറോണ മഹാമാരിയ്‌ക്കെതിരായ ലോകത്തെ ആദ്യത്തെ നേസൽ വാക്‌സിൻ പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യ. രാജ്യം 74 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിലുണ്ടായ ഈ നേട്ടം ഓരോ ഭാരതീയനും വാനോളം അഭിമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇന്ന് നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ചേർന്നാണ് നേസൽ വാക്‌സിൻ പുറത്തിറക്കിയത്. മൂന്ന് ക്ലിനിക്കൽ ട്രയലുകളിലും വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ട വാക്‌സിൻ വളരെ ചെലവു കുറഞ്ഞ രീതിയിലാണ് വിപണിയിലേക്കെത്തുന്നത്.വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾക്കും അത്യധികം പകരുന്ന വൈറസിന്റെ വകഭേദങ്ങൾക്കുമിടയിൽ വാക്‌സിന്റെ ഒരു ബൂസ്റ്റർ ഡോസ് അത്യാവശ്യമാണെന്ന് കേന്ദ്രസർക്കാർ പ്രസ്ഥാവനയിൽ വ്യക്തമാക്കി. കൊറോണ സുരക്ഷാ പോഗ്രാം വഴി കേന്ദ്രസർക്കാർ ഭാഗികമായി ധനസഹായം നൽകിയ വാക്‌സിൻ റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് സമർപ്പിച്ച് ഇരട്ടി മധുരമായി.
സർക്കാരിന് 325 രൂപ നിരക്കിലാണ് ഒരു ഡോസ് വാക്‌സിൻ ലഭിക്കുക. സ്വാകാര്യ വിപണക്കാർക്ക് 800 രൂപ നിരക്കിലും ലഭിക്കും. കോവിൻ ആപ്പ് വഴി വാക്‌സിൻ ലഭ്യമാകും.റഫ്രിജറേറ്റർ താപനിലയായ രണ്ടുമുതൽ എട്ടു ഡിഗ്രി സെൽഷ്യസിൽ നേസൽ വാക്‌സിൻ സൂക്ഷിക്കാം.
മുതിർന്നവർക്ക് അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ സെപ്തംബറിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു.










