തിരുവനന്തപുരം: കേന്ദ്രസർക്കാരിനും ബി. ജെ. പി ക്കുമെതിരെ മുഖ്യമന്ത്രി നടത്തിയത് തികഞ്ഞ ജല്പനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാർമ്മികതയില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഭരണഘടന അനുസരിച്ചുള്ള എന്ത് കാര്യങ്ങളാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.
ചെമ്പഴന്തിയിൽ മുഖ്യമന്ത്രി കേന്ദ്രത്തിനും ബിജെപിയ്ക്കും എതിരെ നടത്തിയത് തികഞ്ഞ ജല്പനമാണ്. ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാർമ്മികതയില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഭരണഘടനയ്ക്കു പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് പിണറായി വിജയൻ ഇവിടെ ഭരണം നടത്തുന്നത്. ഭരണഘടന അനുസരിച്ചാണോ പിണറായി വിജയൻ യു. എ. ഇ കോൺസുലേറ്റുമായി ഇടപാടുകൾ നടത്തിയത്? ഭരണഘടനാപരമായിട്ടാണോ ഇവിടെ കിഫ്ബി തട്ടിപ്പുകൾ നടത്തിയത്? ഭരണഘടന അനുസരിച്ചാണോ ഇവിടെ സർവ്വകലാശാലകളിൽ താങ്കൾ ഭരണം നടത്തുന്നത്?കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ ജുഡീഷ്യൽ കമ്മീഷനെ വെച്ചതും സുപ്രീം കോടതിയിൽ പോയതും ഏത് ഭരണഘടന അനുസരിച്ചാണെന്നുകൂടി താങ്കൾ പറയണം. സി. എ. ജി റിപ്പോർട്ട് അട്ടിമറിക്കാനും പാർലമെന്റ് പാസ്സാക്കിയ നിയമങ്ങൾക്കെതിരെ തിരിയാനും ഏത് ഭരണഘടനയെയാണ് താങ്കൾ കൂട്ടുപിടിക്കുന്നത്? ഇത് കേരളമാണെന്നു പറഞ്ഞുള്ള ഈ വിരട്ടൽ താങ്കൾ അവസാനിപ്പിക്കുന്നതാണ് നല്ലതാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
മുഖ്യമന്ത്രി ഭരണഘടനയ്ക്കതീതനാണെന്ന താങ്കളുടെ ധാരണ അസ്ഥാനത്താണ്. പിന്നെ മതേതരത്വം എന്നുള്ളത് താങ്കൾക്കു കേവലം വർഗ്ഗീയ പ്രീണനം മാത്രമാണ്. ഭീകരവാദികളേയും പരമതനിന്ദ നടത്തുന്നവരേയും വെള്ളപൂശുന്നതിന്റെ പേര് മതേതരത്വം എന്നല്ല. താങ്കളുടെ നേതൃത്വത്തിലുള്ള നവോത്ഥാനസമിതിയൊക്കെ വെറും ഏട്ടിലെ പശു മാത്രമാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
Discussion about this post