തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണവും ഭൂമിയും തട്ടിയെടുത്ത കേസിലെ പ്രതിയായ നഗരസഭാ കൗൺസിലർക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം. കൗൺസിലറെ സസ്‌പെൻഡ് ചെയ്തു. നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർ സുജിനെതിരെയാണ് നടപടി സ്വീകരിച്ചത്.
സുജിനെതിരായ നടപടി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ ഏരിയാ കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിലാണ് സസ്‌പെൻഡ് ചെയ്യാൻ ഐക്യകണ്‌ഠേന തീരുമാനിച്ചത്. പ്രാഥമിക അംഗത്വത്തിൽ നിന്നും ഒരു വർഷത്തേക്ക് ആണ് സുജിന് സസ്‌പെൻഷൻ. സംഭവം അന്വേഷിക്കാൻ നഗരസഭാ ചെയർമാൻ അടക്കം മൂന്ന് പേരടുങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിൽ സുജിൻ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി. ഇതോടെയായിരുന്നു സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം.
ഈ മാസം 12 നായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സിപിഎം കൗൺസിലറുടെ തട്ടിപ്പ് പുറത്തുവന്നത്. ബേബി എന്ന് പേരുള്ള വയോധികയെ വീട്ടിൽ പാർപ്പിച്ച് സുജിൻ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവൻ സ്വർണവുമാണ് തട്ടിയെടുത്തത്. സംഭവത്തിൽ സുജിനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസ് എടുത്തിരുന്നു.
നിലവിൽ പാർട്ടി പ്രവർത്തകരും നേതാക്കളും വലിയ തലവേദനയാണ് നേതൃത്വത്തിന് ഉണ്ടാക്കുന്നത്. പീഡനം, ലഹരിക്കടത്ത്, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നേതാക്കൾ നിരന്തരം പ്രതികളാകുന്ന വാർത്തകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കുറ്റക്കാരായ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ച് മുഖം രക്ഷിക്കുകയാണ് പാർട്ടിയ്ക്ക് മുൻപിലുള്ള ഏക പോംവഴി.
Discussion about this post