ഇസ്ലാമാബാദ്: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് പാകിസ്താൻ. കറൻസിയുടെ മൂല്യം കുത്തനെ താഴ്ന്നത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാക്കി. അരക്ഷിതാവസ്ഥയിൽ ജനം, അരപട്ടിണിയിൽ ജീവിതം മുന്നോട്ടു നീക്കുകയാണിപ്പോൾ. തകർന്നടിയുന്ന സമ്പദ് വ്യവസ്ഥ എങ്ങനെ പുന:സ്ഥാപിക്കണമെന്ന് അറിയാതെ നെട്ടോട്ടം ഓടുകയാണ് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്.
ഇതിനിടയിൽ പാകിസ്താനെ ദൈവം രക്ഷിക്കുമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ധനമന്ത്രി ഇഷാഖ് ദാർ. അള്ളാഹുവിനോട് പ്രാർത്ഥിച്ചാൽ ഇന്ന് രാജ്യം അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ലഭിക്കുമെന്നാണ് ഇഷാഖ് ദാർ പറഞ്ഞത്.
അള്ളാഹുവിന് പാകിസ്താനെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, അവന് അതിനെ സംരക്ഷിക്കാനും, അഭിവൃദ്ധിപ്പെടുത്താനും കഴിയും. ഇസ്‌ലാമിന്റെയും സർവ്വശക്തനായ അല്ലാഹുവിന്റെയും പേരിൽ സ്ഥാപിതമായ ഏക രാജ്യമാണ് പാകിസ്താൻ.അതിനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ രാജ്യത്തെ പ്രശ്‌നങ്ങളിൽ നിന്ന് കരകയറ്റാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷം മുമ്പ് ആരംഭിച്ച ‘നാടകം’ കാരണം രാജ്യം ഇപ്പോഴും ദുരിതമനുഭവിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 2013-2017 മുതൽ നവാസ് ഷെരീഫിന്റെ ഭരണകാലത്ത് സമ്പദ്വ്യവസ്ഥ ശക്തിപ്പെടുകയാണ് ഉണ്ടായത്. ഇമ്രാൻ ഭരണത്തിലേറിയതോട എല്ലാം നശിപ്പിച്ചെന്ന് പാക് ധനമന്ത്രി കുറ്റപ്പെടുത്തി.












