തിരുവനന്തപുരം; കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അതിഥികളുടെ നീണ്ട നിര. രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹത്തിനാണ് രാഷ്ട്രീയം മറന്ന് അതിഥികളെത്തിയത്. നാലാഞ്ചിറയിലെ ഗിരിദീപം ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ രാഷ്ട്രീയത്തിലുപരി വ്യവസായ, ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി.
മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ പി പ്രസാദ്, കെഎൻ ബാലഗോപാൽ, മുഹമ്മദ് റിയാസ് തുടങ്ങിയവർ വിവാഹത്തിനെത്തി. ഭാര്യ കമലയ്ക്കും കൊച്ചുമകനും ഒപ്പമാണ് മുഖ്യമന്ത്രി വധൂവരൻമാരെ ആശംസിക്കാൻ എത്തിയത്. വേദിയിലേക്ക് കയറിയ മുഖ്യമന്ത്രിയുടെ കാൽ തൊട്ട് വധൂവരൻമാർ അനുഗ്രഹം വാങ്ങി.
മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ സാന്നിധ്യവും ശ്രദ്ധേയമായി. അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടി അവശതകൾ കൂട്ടാക്കാതെയാണ് വിവാഹത്തിന് എത്തിയത്. കെ.സി ജോസഫും എംഎം ഹസനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അടക്കമുളള മുതിർന്ന കോൺഗ്രസ് നേതാക്കളും ചടങ്ങിനെത്തി.
വ്യവസായി യൂസഫലിയുടെ സാന്നിധ്യവും ചടങ്ങിൽ ശ്രദ്ധേയമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, സിനിമാ മേഖലയിൽ നിന്നും സംവിധായകനും നടനുമായ ജോയ് മാത്യു, ഹണി റോസ്, നാദിർഷ, ടിനി ടോം, മുകേഷ്, ഇന്ദ്രൻസ് തുടങ്ങിയവരും എത്തിയിരുന്നു.
പ്രവാസി മലയാളി തിരുവനന്തപുരം പട്ടം മാർവളളിൽ ഹൗസിൽ ജോൺ കോശിയുടെയും ഷൈനി ജോണിന്റെയും മകൾ ജുനിറ്റാ മറിയം ജോൺ ആണ് രമിത്തിന് വധുവായത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പഠനകാലത്ത് തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിയത്.
Discussion about this post