പാലക്കാട്: മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയുടെ മരണകാരണം ‘ക്യാപ്ച്ചർ മയോപ്പതി’ ആണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഹൃദയാഘാതമുണ്ടാവുകയും, ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതായി ഡോ.അരുൺ സക്കറിയ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം നടത്തിയത്. രണ്ട് വയസ്സുള്ള ആൺപുലിയാണ് ചത്തത്. ആറ് മണിക്കൂറോളം സമയമാണ് കൂട്ടിലെ വലയിൽ കാൽ കുടുങ്ങി പുലി കിടന്നത്. ഈ അവസ്ഥയിൽ ആന്തരിക അവയവങ്ങൾക്ക് രക്തസ്രാവമുണ്ടായി. തുടർന്നാണ് ഹൃദയസ്തംഭനം ഉണ്ടായത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കോഴിക്കൂട്ടിൽ പുലി കുടുങ്ങിയത്. കുന്തിപ്പാടം പൂവത്താണി ഫിലിപ്പ് എന്നയാളുടെ വീടിനോട് ചേർന്നുള്ള കൂട്ടിലാണ് പുലി അകപ്പെട്ടത്. കോഴിക്കൂട്ടിലെ പുലിയുടെ കാലുകൾ കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഫിലിപ്പ് പുലിയെ കൂട്ടിൽ കണ്ടത്. കൂട്ടിൽ നൂറോളം കോഴികളുണ്ടായിരുന്നു. കോഴിക്കൂട് തകർത്ത് പുറത്ത് കടക്കാനുള്ള ശ്രമങ്ങളും പുലി നടത്തുന്നുണ്ടായിരുന്നു. ഇത് പരിക്ക് വർദ്ധിക്കാനും കാരണമായി. പുലിയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചെങ്കിലും, അതിന് മുൻപ് മരണം സംഭവിക്കുകയായിരുന്നു.
അതേസമയം കോഴിക്കൂട്ടിൽ പുലി കുടുങ്ങി ചത്ത സംഭവത്തിൽ ജനത്തിന്റെ ഭാഗത്ത് നിന്ന് നിസഹകരണം ഉണ്ടായെന്ന വിമർശനവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രനും രംഗത്തെത്തി. പുലിയെ മയക്കുവെടി വയ്ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും എടുത്തിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ജനം പൂർണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുക്കുന്നത് പ്രകോപനം ഉണ്ടാക്കും. ആളുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഈ നീക്കങ്ങൾ പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളിൽ വനപാലകർ നൽകുന്ന നിർദ്ദേശങ്ങൾ നാട്ടുകാർ പാലിക്കണമെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.
Discussion about this post