ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ മേഖലയിലെ ലാസ്‌ബെലയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 39 പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ക്വറ്റയിൽ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ കോച്ചാണ് അപകടത്തിൽ പെട്ടത്. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്.
അമിത വേഗതയിലെത്തിയ ബസ് യൂ ടേൺ എടുക്കുന്നതിനിടെ വേഗത കുറയ്ക്കാൻ ശ്രമിക്കുകയും പാലത്തിന്റെ തൂണിൽ ഇടിച്ച് മറിയുകയുമായിരുന്നു. സമീപത്തുള്ള തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. ഉടനെ തന്നെ ബസിന് തീപിടിച്ചത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.
Discussion about this post