തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കുന്നതിന് സാവകാശം നൽകി ആരോഗ്യവകുപ്പ്. രണ്ട് ആഴ്ച കൂടിയാണ് ആരോഗ്യവകുപ്പ് സാവകാശം നൽകിയിരിക്കുന്നത്. ഈ മാസം 16 നുള്ളിൽ ഹെൽത്ത് കാർഡ് എടുക്കണമെന്നും, അല്ലാത്ത പക്ഷം കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡുകൾ വേണമെന്ന് ആയിരുന്നു ആരോഗ്യവകുപ്പ് നേരത്തെ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ആളുകളുടെ തിരക്ക് കാരണം ഹെൽത്ത് കാർഡ് എടുക്കാൻ കഴിയുന്നില്ലെന്ന് ഹോട്ടൽ ഉടമകൾ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് രണ്ട് ആഴ്ച കൂടി സമയം അനുവദിക്കാൻ തീരുമാനിച്ചത്.
അതേസമയം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ ഇന്ന് മുതൽ കർശനമായി നടപ്പിലാക്കും. പാഴ്‌സലുകളിൽ പാകം ചെയ്ത തിയതി, സമയം, എത്ര സമയത്തിനുള്ളിൽ ഭക്ഷണം കഴിക്കണം എന്നീ വിവരങ്ങൾ ഇന്ന് മുതൽ ഉൾപ്പെടുത്തും. പച്ചമുട്ടകൊണ്ടുള്ള മയോണൈസിന് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഷവർമ്മ നിർമ്മിക്കുന്നതിന് കർശന നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇത് പാലിക്കണം.
Discussion about this post