കല്ലിപ്പിട്ട് എന്ന പേര് കേട്ടിട്ട് അല്പം വ്യത്യസ്തത ഒക്കെ തോന്നുന്നുണ്ടാകും. എന്നാൽ നേരിൽ കാണുമ്പോൾ ഇത് നമ്മുടെ ദോശയല്ലേ എന്ന് ചോദിച്ചു പോകും. എന്നാൽ അല്ല, കാഴ്ചയിൽ ദോശ പോലെ ഒക്കെ തോന്നുമെങ്കിലും കല്ലിപ്പിട്ട് ആള് വ്യത്യസ്തനാണ്. എന്നാൽ കണ്ടറിവും കേട്ടറിവും ഇല്ലാത്ത ഈ രുചി ആസ്വദിക്കണമെങ്കിൽ അങ്ങ് മല കയറേണ്ടി വരും വയനാട്ടിലേക്ക്. വയനാട്ടിലെ ആദിവാസികൾക്കിടയിലുള്ള തനത് വിഭവമാണ് ഇത്.
വയനാട് അമ്പലവയലിലുള്ള ആദിവാസി വിഭാഗത്തിന്റെ പ്രധാന ഭക്ഷണമാണ് കല്ലിപ്പിട്ട്. ആദിവാസി ഊരുകളിലേക്കുള്ള വിനോദയാത്രയുടെ ഭാഗമായി ആശീവാസി സംസ്കാരവും ജീവിതവും അടുത്തറിയാൻ ആഗ്രഹിച്ചെത്തുന്നവരെ നല്ല ചൂടൻ കല്ലിപ്പിട്ടും കൊഴിചുട്ടതും നൽകിയാണ് ഇവിടുത്തുകാർ യാത്രയാക്കാറുള്ളത്. മണ്ണിൽ ആണ് കല്ലിപ്പിട്ടുണ്ടാക്കുന്ന പാത്രം നിർമിച്ചിരിക്കുന്നത് എങ്കിലും കാലങ്ങളായി ഉപയോഗിച്ച് പതം വന്നതിനാൽ ഇരുമ്പിന്റെ ദോശക്കല്ലാണ് എന്നെ തോന്നൂ. .
ദോശയ്ക്ക് അരയ്ക്കുന്ന പോലെ തന്നെ പച്ചരികൊണ്ട് മാവരച്ച ശേഷം അധികം പുളിപ്പിക്കാതെയാണ് കല്ലിപ്പിട്ടിന്റെ പാചകം. കനലെരിയുന്ന അടുപ്പിൽ കല്ലിപ്പിട്ട് പാകമായി വരുമ്പോൾ അതിലേക്ക് ചേർത്ത് കൊടുക്കുന്നത് ശുദ്ധമായ വെണ്ണയാണ്. വെണ്ണ ചേർക്കുന്നതോടെ ഇതിനു മാർദ്ദവം വർധിക്കും. ഇതിനുള്ള ചേരുവകൾ എല്ലാം തന്നെ കല്ലിൽ അരച്ചെടുക്കുകയാണ് ചെയ്യുന്നത്. രുചികരമായ കല്ലിപ്പിട്ടിന്റെ ഒപ്പം കഴിക്കാനായി ഒരുക്കുന്നത് ചുട്ടകോഴിയെയാണ്.
Discussion about this post