യുവജനങ്ങളാണ് നമ്മുടെ ശക്തി,യുവജനങ്ങൾക്കായാണ് നവകേരളം.. ഭരണക്കസേരയിലുള്ള ഇടതുപക്ഷം നിരന്തരം ഉയർത്തുന്ന ഒരു വാദമാണിത്. യുവജനക്ഷേമത്തിനായി അല്ലറചില്ലറ പദ്ധതികൾ വർഷം തോറും പ്രഖ്യാപിക്കുന്നതിന് പുറമെ, സംസ്ഥാനത്തെ യുവജനങ്ങളുടെ ക്ഷേമത്തിനായി യുവജനകമ്മീഷനവും ലക്ഷങ്ങളുടെ നീക്കിയിരിപ്പും ഉണ്ട്? എന്നാൽ യഥാർത്ഥത്തിൽ എന്താണ് യുവജനകമ്മീഷൻ? എന്താണ് അവരുടെ ജോലി? എന്തൊക്കെയാണ് അവർ ചെയ്യുന്നത് എന്ന് സർക്കാരിനോട് അന്വേഷിച്ചാൽ കൈ മലർത്തുകയാണ് പതിവ്. സംസ്ഥാന യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുമ്പോൾ, നോക്കുകുത്തിയായി മാത്രം നിൽക്കുന്ന യുവജനകമ്മീഷനെ കുറിച്ച് ഒട്ടേറെ സംശയങ്ങൾ വീണ്ടും ഉയരുകയാണ്.
ലക്ഷക്കണക്കിന് രൂപ നൽകിയ ഒരു കമ്മീഷന്റെ തലപ്പത്ത് ഒരാളെ പ്രതിഷ്ഠിക്കുമ്പോൾ സ്വാഭാവികമായും അവർക്ക് പിടിപ്പത് ജോലിയുണ്ടാകുമെന്നതാണ് സത്യാവസ്ഥ. എന്നാൽ ലക്ഷങ്ങൾ പോക്കറ്റിലാക്കി, ചെയ്യുന്ന ജോലിയെ കുറിച്ച് നികുതി പണം കൊടുക്കുന്ന പൊതുജനങ്ങൾക്ക് യാതൊരു അറിവുമില്ലെന്നതാണ് പരമാർത്ഥം.
സുതാര്യമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും വകുപ്പുകളും കമ്മീഷനുകളും തുറന്നുവച്ച പുസ്തകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുമ്പോഴും സംസ്ഥാന യുവജനകമ്മീഷൻ എന്തൊക്കെയാണ് യുവജന ക്ഷേമത്തിനായി ചെയ്യുന്നത് എന്ന വിവരങ്ങൾ പോലും ലഭ്യമല്ല. ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുന്ന ഒരാൾക്കും കമ്മീഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് അപ്‌ഡേഷനുകൾ ലഭിക്കില്ല. കഴിഞ്ഞ വർഷം മാർച്ച് വരെ കണ്ണിൽ പൊടിയിടാനായി ചെയ്ത കുറച്ച് അദാലത്തുകളല്ലാതെ കാര്യമായിട്ടുള്ള പ്രവർത്തനങ്ങളോ നടപടികളോ കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിക്കുമ്പോഴും അദാലത്തുകൾ സംഘടിപ്പിച്ചു എന്നല്ലാതെ അത് കൊണ്ട് എത്ര പേർക്ക് ഉപകാരമുണ്ടായി, എത്ര പേരെ സഹായിക്കാൻ കമ്മീഷനായി എന്നതിന്റെ വിവരങ്ങളൊന്നും തന്നെയില്ല.
യുവജനങ്ങളുടെ നന്മയ്ക്കായെന്ന് പറഞ്ഞ് ബജറ്റിൽ സംസ്ഥാന സർക്കാർ എന്തെങ്കിലും നക്കാപിച്ച നീക്കിവച്ചാലും ശമ്പളത്തുക മാത്രമെടുത്ത് അല്ലറ ചില്ലറ പരിപാടികൾ നടത്തി ബാക്കി തുകസർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതാണ് പതിവ്. യുവാക്കൾക്കിടയിലെ ബോധവത്കരണ പ്രവർത്തനം, ജില്ലാ സെമിനാറുകൾ, ദേശീയ സെമിനാർ, ദേശീയ യുവജന ദിനാഘോഷം, ജില്ലാതല അദാലത്തുകൾ,യൂത്ത് ഐക്കൺ അവാർഡ് എന്നിവയാണ് യുവജനകമ്മീഷൻ സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളത്രേ.
ഇടതു സർക്കാർ വന്നശേഷം നിയോഗിച്ച കമ്മിഷന്റെ അദ്ധ്യക്ഷ ചിന്താ ജെറോം ഓണറേറിയവും വീട്ടുവാടകയും യാത്രാ ബത്തയും എല്ലാം കൂടി ലക്ഷങ്ങൾ കൈപറ്റിയതല്ലാതെ കാര്യമായ ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്ന് നിസംശയം പറയാം. ശമ്പളം വാങ്ങാനായി മാത്രം എന്തിനാണിങ്ങനെയൊരു കമ്മീഷൻ എന്നു യുവജനങ്ങൾ ചോദിച്ചാൽ, അതിനൊരു ഉത്തരമില്ലതാനും. എന്താണ് യുവജനകമ്മീഷൻ അദ്ധ്യക്ഷനാവാൻ വേണ്ട യോഗ്യതയെന്ന് അന്വേഷിച്ചാൽ ഇരുട്ടിൽ തപ്പുകയാണ് രീതി.
പണം ചിലവാക്കാതെ തിരിച്ചടയ്ക്കുന്നതിന് കാരണം അന്വേഷിച്ചാൽ പരിപാടികൾ എല്ലാം ചെലവുചുരുക്കി നടത്തിയതിനാലാണു പണം അധികം വന്നതെന്നാണ് കമ്മീഷന്റെ വാദം. മൂന്ന് ഹെഡ് ഓഫ് അക്കൗണ്ടുകളിലൂടെയാണു കമ്മീഷനു തുക അനുവദിക്കുന്നത്. കമ്മീഷൻ തയാറാക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് ആവശ്യമായ തുകയാണ് ഓരോ സാമ്പത്തിക വർഷവും അനുവദിക്കുന്നത്. എന്നാൽ നൽകുന്ന കുറഞ്ഞ തുക പോലും ചിലവഴിക്കാതെ, യുവജനക്ഷേമത്തിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാതെയാണ് ഓരോ തവണയും കമ്മീഷൻ ഓരോ സാമ്പത്തികവർഷവും നീക്കുന്നത്.
Discussion about this post