ഒരു വീട് ഉണ്ടാക്കുമ്പോൾ അത് ഏറ്റവും വ്യത്യസ്തമായ രീതിയിൽ വരണം എന്നായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി എന്ത് പരീക്ഷണം നടത്താനും പലരും തയ്യാറാകും. അത്തരത്തിൽ വീടിന് മിലിട്ടറി ലുക്ക് വരുത്താൻ ശ്രമിച്ച ഒരാൾക്ക് പറ്റിയ അമളിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ ചർച്ചയാകുന്നത്. അപകടത്തിന്റെ വക്കിൽ നിന്ന് ഇദ്ദേഹം കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. കോൺവാളിലെ സമ്മർകോർട്ടിലാണ് സംഭവം.
മിലിട്ടറി ലുക്ക് കിട്ടാൻ ഗ്രനേഡുകൾ ഉപയോഗിച്ച് വീട് അലങ്കരിക്കുകയാണ് ഇദ്ദേഹം ചെയ്തത്. പ്രവർത്തനക്ഷമമായ ഗ്രനേഡുകളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ വീടുകളിൽ പതിവ് സന്ദർശനത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥർ വീട് ഗ്രനേഡ് ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്ന കാര്യം ശ്രദ്ധിച്ചു.
അപകടം മനസിലാക്കിയ പോലീസ് ഉടനെ തന്നെ ഗ്രനേഡുകൾ നിർവീര്യമാക്കാൻ ബോംബ് സ്‌ക്വാഡിനെ വിളിച്ചു. വൈകാതെ ഗ്രനേഡുകൾ വീട്ടിൽ നിന്ന് നീക്കുകയും ചെയ്തു. പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ച്, റോഡ് അടച്ചതിന് ശേഷമാണ് ഗ്രനേഡ് നീക്കിയത്. തക്ക സമയത്ത് ഇത് കണ്ടെത്തിയില്ലായിരുന്നെങ്കിൽ ഇയാളുടെ വീടിന്റെ അടുത്തുള്ള പകുതി പ്രദേശവും കത്തിയമർന്ന് പോകുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ പ്രവർത്തനക്ഷമമായ ഗ്രനേഡുകളാണ് താൻ ഉപയോഗിച്ചത് എന്ന് അറിയില്ലായിരുന്നുവെന്നാണ് വീട്ടുടമ പറയുന്നത്. പഴയ ഗ്രനേഡുകളാണെന്ന് കരുതിയാണ് അവ അലങ്കാരത്തിന് ഉപയോഗിച്ചത്. അയൽക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകണമെന്ന് കരുതിയിരുന്നില്ലെന്നും വീട്ടുടമ പറയുന്നു. അബദ്ധം പറ്റിയതാണെന്ന് അന്വേഷണത്തിലും തെളിഞ്ഞതോടെ ഇയാൾക്കെതിരെ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post