ഇടുക്കി: കുമളിയിൽ ഏഴ് വയസ്സുകാരന്റെ ശരീരത്തിൽ പൊള്ളലേൽപ്പിച്ച അമ്മ് അറസ്റ്റിൽ. അട്ടപ്പള്ളം ലക്ഷം വീട് കോളനി സ്വദേശിനിയാണ് അറസ്റ്റിലായത്. രാവിലെയോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് കേസ് എടുത്തത്. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിവിട്ട ശേഷം കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുൻപാകെ ഹാജരാക്കും. കുട്ടി കമ്മിറ്റിയുടെ തന്നെ സംരക്ഷണയിൽ തുടരുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് ഏഴ് വയസ്സുകാരനെ അമ്മ പൊള്ളലേൽപ്പിച്ചത്. സമീപത്തെ വീട്ടിൽ നിന്നും ടയർ എടുത്തുകൊണ്ടുവന്ന കുട്ടി വീടിന് മുൻപിലിട്ട് കത്തിച്ചിരുന്നു. ഇതിന് ശിക്ഷയായാണ് കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചത്. ചട്ടുകം ചൂടാക്കി കുട്ടിയുടെ കൈകളിലും കാലുകളിലുമാണ് പൊള്ളലേൽപ്പിച്ചത്.
പരിക്കേറ്റ് കരയുകയായിരുന്ന കുട്ടിയുടെ അടുത്ത് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് അമ്മയുടെ ക്രൂരത വ്യക്തമായത്. വാർഡ് മെമ്പറുടെയും അംഗണവാടി ടീച്ചറുടെയും സഹായത്തോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ശരീരത്തിൽ പൊള്ളലേൽപ്പിച്ചതിന് പുറമേ കണ്ണിൽ മുളകുപൊടി വാരിയിട്ടതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്.
Discussion about this post