തിരുവനന്തപുരം: ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല താൻ ശ്രമിച്ചതെന്നും ദിലീപ് തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞത്, സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്ന് വിശ്വസിക്കാൻ പാടാണ് എന്ന് ഉദ്ദേശിച്ച് മാത്രമാണെന്ന് നടൻ ഇന്ദ്രൻസ്. കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദ്രൻസിന്റെ അഭിമുഖത്തിലെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇതേ തുടർന്നാണ് ഫേസ്ബുക്കിൽ താരം തൻറെ നിലപാട് വ്യക്തമാക്കിയത്.
എന്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ല്യുസിസിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്.
മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. എല്ലാവരോടും സ്‌നേഹം’- ഇന്ദ്രൻസ് ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post