അഗർത്തല: ക്രിമിനലുകളായ സിപിഎമ്മുകാരും അഴിമതിക്കാരായ കോൺഗ്രസുകാരും ത്രിപുരയിൽ ജനവിരുദ്ധ സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുപ്പത് വർഷം ത്രിപുര ഭരിച്ചവരാണ് സിപിഎമ്മുകാർ. കോൺഗ്രസ് ഭരിച്ചത് 15 വർഷമാണ്. എന്നാൽ ബിജെപി ഭരിച്ചതാകട്ടെ കഴിഞ്ഞ അഞ്ച് വർഷവും. തിരഞ്ഞെടുപ്പിൽ ഈ പാർട്ടികളുടെ ഭരണകാലം ജനങ്ങൾക്ക് മുന്നിൽ വെക്കുകയാണ്. തീരുമാനം എടുക്കേണ്ടത് ജനങ്ങളാണെന്ന് അമിത് ഷാ പറഞ്ഞു.
ബിജെപിയുടെ ഭരണവും രാഷ്ട്രീയവും സുതാര്യമാണ്. ജനക്ഷേമം മാത്രമാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ കോൺഗ്രസും സിപിഎമ്മും അഴിമതിക്കാരാണ്. അഴിമതിയുടെ വസന്തകാലം ലക്ഷ്യമിട്ടാണ് ഈ രണ്ട് കൂട്ടരും ത്രിപുരയിൽ ഒന്നിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളാണ് ത്രിപുരയിലെ ബിജെപി സർക്കാരും പിന്തുടരുന്നത്. പ്രതിപക്ഷത്തിന് കേന്ദ്രത്തിലോ സംസ്ഥാനത്തോ ബിജെപിക്കെതിരെ ഒരു ആരോപണം പോലും മൗലികമായി ഉന്നയിക്കാനില്ലെന്നും തിരഞ്ഞെടുപ്പ് യോഗത്തിൽ അമിത് ഷാ വ്യക്തമാക്കി.
ബിജെപി സർക്കാരിന്റെ സംസ്ഥാന ഭരണ നേട്ടങ്ങളും അമിത് ഷാ ത്രിപുരയിൽ അക്കമിട്ട് നിരത്തി. ബിജെപി ഭരണത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് 30 ശതമാനമായി കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭൂതകാലത്തിൽ 250 ബിജെപി പ്രവർത്തകർ ബലിദാനികളായ ചരിത്രമാണ് ത്രിപുരക്ക് പറയാനുള്ളത്. എന്നാൽ, അധികാരം കൈയ്യിലിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിലും ഒരു സിപിഎം പ്രവർത്തകനെ പോലും ബിജെപി ലക്ഷ്യമിട്ടില്ല. നിയമസംവിധാനമാണ് സംസ്ഥാനത്ത് സർക്കാരിന്റെ കവചമെന്നും അമിത് ഷാ പറഞ്ഞു.
27 വർഷത്തെ വികസന മുരടിപ്പിന് തടയിടാൻ തങ്ങൾക്ക് സാധിച്ചു എന്ന അഭിമാനത്തോടെയാണ് സംസ്ഥാനത്ത് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കളിൽ നിന്നും അനീതി മാത്രം നേരിട്ട വനവാസികൾ ഇന്ന് ത്രിപുരയിൽ തലയുയർത്തി നിൽക്കുന്നു. തുടങ്ങി വെച്ചത് പാതിയിൽ ഇട്ടിട്ട് പോകാൻ സാദ്ധ്യമല്ല. വികസന തുടർച്ചയ്ക്ക് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 16നാണ് ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. മാർച്ച് 2നാണ് ഫലപ്രഖ്യാപനം.
Discussion about this post