കൊച്ചി: മലപ്പുറം കോട്ടയ്ക്കൽ ശിവക്ഷേത്രത്തിൽ ആർഎസ്എസ് ശാഖ തടയാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘശാഖകൾക്ക് രാജ്യത്തെവിടേയും നിരോധനമില്ലെന്നും നിയമാനുസൃതം പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ് എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്ക് പ്രതികരണത്തിൽ വ്യക്തമാക്കി.
ഇന്നലെ വൈകിട്ടാണ് കോട്ടയ്ക്കൽ ശിവക്ഷേത്രത്തിൽ ശാഖ തടസപ്പെടുത്താൻ ഒരു കൂട്ടം ഡിവൈഎഫ്‌ഐ പ്രവർത്തകർ ശ്രമിച്ചത്. ഡിവൈഎഫ്‌ഐക്കാർ പ്രകോപന മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിന്റെയും സ്വയംസേവകർ അതിനിടയിലും പ്രാർത്ഥന പൂർത്തീകരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്ഥലത്ത് പോലീസും ഉണ്ടായിരുന്നു. ഡിവൈഎഫ്‌ഐയുടെ നീക്കം പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനും രാഷ്ട്രീയ സംഘർഷം ഉണ്ടാക്കാനും ലക്ഷ്യമിട്ടാണെന്ന് വ്യാപക വിമർശനമാണ് ഉയരുന്നത്.
മലപ്പുറത്ത് ശാഖ നടത്തുന്നതിന് ഡിഫിയുടെ അനുവാദം വേണോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൂടെ നിർത്താനുള്ള ഈ തറവേല അവസാനിപ്പിക്കുന്നതാണ് ഡിഫിക്കു നല്ലതെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. പിണറായിയിലെ പാറപ്പുറത്തും ആലപ്പുഴയിലെ പുന്നപ്രയിലും സംഘത്തിന് ശാഖയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചപ്പടാച്ചി കാണിക്കാൻ വരുന്നവരെ എടപ്പാൾ ഓട്ടം ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് കെ സുരേന്ദ്രൻ അവസാനിപ്പിക്കുന്നത്.
ഇന്നലെ രാത്രിശാഖ തടസപ്പെടുത്താനാണ് ഡിവൈഎഫ്‌ഐക്കാർ ശ്രമിച്ചത്. പത്തോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ശാഖയിൽ പങ്കെടുത്തിരുന്ന സ്വയം സേവകർക്ക് സമീപമെത്തി മുദ്രാവാക്യം വിളിച്ച് പ്രകോപനം സൃഷ്ടിച്ചത്. കൈയ്യും കാലും വെട്ടുമെന്നും അടിച്ചൊടിക്കുമെന്നും കാക്കാത്തോട്ടിൽ തളളുമെന്നും ഉൾപ്പെടെയുളള ഭീഷണി മുദ്രാവാക്യങ്ങളും ഉയർത്തിയെങ്കിലും സ്വയം സേവകർ സംയമനം പാലിക്കുകയായിരുന്നു.
Discussion about this post