പി ടി ഉഷ എം പിയ്ക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎമ്മും ഇടത് പക്ഷവുമാണെന്നും, പ്രതികാരം രാജ്യസഭാംഗത്വം സ്വീകരിച്ചതിനാണെന്നും വ്യക്തമായിട്ടും കേരളത്തിലെ സ്വയം പ്രഖ്യാപിത സാംസ്കാരിക നായകരും നിഷ്പക്ഷ മാദ്ധ്യമ പ്രവർത്തകരും ‘താത്വികമായ‘ മൗനം തുടരുന്നു. കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിനെതിരെ നടക്കുന്ന സാമൂഹിക വിരുദ്ധ ആക്രമണങ്ങൾക്കും കൈയ്യേറ്റ ശ്രമങ്ങൾക്കുമെതിരെ കഴിഞ്ഞ ദിവസമാണ് രാജ്യത്തിന്റെ അഭിമാന താരമായ പി ടി ഉഷ ടി വി ക്യാമറകൾക്ക് മുന്നിൽ വെളിപ്പെടുത്തൽ നടത്തിയത്.
തന്റെ സ്ഥാപനത്തിന്റെ ഭൂമി പരസ്യമായി കൈയ്യേറുകയാണ്. സ്കൂളിലെ വിദ്യാർത്ഥിനികളുടെ സുരക്ഷയുടെ കാര്യത്തിൽ തനിക്ക് ആശങ്കയുണ്ട്. സ്ഥാപനത്തിലെ 25 വിദ്യാർത്ഥിനികളിൽ 11 പേരും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ്. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം തനിക്കാണെന്നും പി ടി ഉഷ പറയുന്നു.
സ്കൂൾ കോമ്പൗണ്ടിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്തിയവരെ സ്കൂൾ അധികൃതർ തടയാൻ ശ്രമിച്ചപ്പോൾ, അവർ അപമര്യാദയായി പെരുമാറി. ജെസിബി മുന്നോട്ടും പിന്നോട്ടും നീക്കി വിദ്യാർത്ഥിനികളെ ഉൾപ്പെടെ ഭയപ്പെടുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തങ്ങൾക്ക് പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ട് എന്നാണ് കൈയ്യേറ്റം നടത്താനെത്തിയവർ പറയുന്നതെന്നും വിതുമ്പലോടെ പി ടി ഉഷ പറഞ്ഞു.
രാജ്യസഭയിലേക്ക് നാമനിർദേശം ലഭിച്ചപ്പോൾ മുതൽ താൻ ടാർഗറ്റ് ചെയ്യപ്പെടുകയാണ്. ചുറ്റുമതിൽ ഇല്ലാത്ത സ്കൂളിന്റെ കോമ്പൗണ്ടിനുള്ളിൽ രാത്രികാലങ്ങളിൽ പരിചയമില്ലാത്ത വാഹനങ്ങൾ വന്ന് പോകുന്നു. അവിടം മയക്കുമരുന്ന് മാഫിയ ദുരുപയോഗം ചെയ്യുന്നു എന്ന സംശയവും പി ടി ഉഷ ഉന്നയിക്കുന്നു. സ്കൂളിന് മുന്നിൽ ഇടക്കാലത്ത് ഒരു ചെങ്കൊടി സ്ഥാപിച്ചിരുന്നതായും അവർ പരിതപിക്കുന്നു.
സ്കൂളിന് ചുറ്റുമതിൽ നിർമ്മിക്കാനുള്ള ഒരു സഹായവും പഞ്ചായത്ത് അധികൃതർ നൽകുന്നില്ല. സഹായ വാഗ്ദാനവുമായി ചിലർ എത്തിയെങ്കിലും, ആരൊക്കെയോ ഇടപെട്ട് അവരെ പിന്തിരിപ്പിക്കുകയാണ്. ചിലർ രാത്രികാലങ്ങളിൽ സ്കൂൾ കോമ്പൗണ്ടിനുള്ളിലേക്ക് മാലിന്യങ്ങൾ കൊണ്ടു വന്ന് തള്ളാറുണ്ട്. സ്കൂൾ കോമ്പൗണ്ടിന് വേലി കെട്ടാനുള്ള പണം പോലും തന്റെ പക്കൽ ഇല്ലെന്നും അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ സ്പ്രിന്റ് രാജ്ഞി നിറകണ്ണുകളോടെ പറയുന്നു. ഇതാണ് അവസ്ഥയെങ്കിൽ, വൈകാതെ സ്കൂൾ അടയ്ക്കേണ്ടുന്ന സാഹചര്യമാണ് ഉള്ളതെന്നും അവർ പറയുന്നു.
കോമൺവെൽത്ത് യൂത്ത് ഗെയിംസ് മെഡൽ ജേതാവ് അബിത മേരി മാനുവൽ, അന്താരാഷ്ട്ര അത്ലറ്റ് ജിസ്ന മാത്യു, ദേശീയ താരം അതുല്യ ഉദയൻ, സംസ്ഥാന താരം എൽഗ തോമസ്, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും ദേശീയ റെക്കോർഡിന് ഉടമയുമായ ടിന്റു ലൂക്ക തുടങ്ങി ഒരുപിടി കായിക താരങ്ങളെ കൈപിടിച്ച് ഉയർത്തിയ സ്ഥാപനമാണ് ഇന്ന് രാഷ്ട്രീയ ഭ്രഷ്ടിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നത്.
സിപിഎം നേതൃത്വം നൽകുന്ന ഇടത് മുന്നണിയാണ് പനങ്ങാട് പഞ്ചായത്ത് ഭരിക്കുന്നത്. ഇത്രയൊക്കെ ആയിട്ടും സിപിഎമ്മിനെ പേരെടുത്ത് കുറ്റം പറയാനോ രാഷ്ട്രീയ ആരോപണം ഉന്നയിക്കാനോ പി ടി ഉഷ തയ്യാറാകുന്നില്ല എന്നതാണ് അവരുടെ ദൗർബല്യമായി പലരും കരുതുന്നത്. ബിജെപി മുൻകൈ എടുത്ത് രാജ്യസഭയിൽ എത്തിച്ച, ജനകീയ രാഷ്ട്രീയ പ്രവർത്തനം കാഴ്ചവെച്ച സുരേഷ് ഗോപിക്ക് നേരിടേണ്ടി വന്ന അതേ ഭ്രഷ്ടാണ് ഇന്ന് പി ടി ഉഷയും നേരിടുന്നത്.
സൈനികരെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കപ്പെട്ട പദ്മഭൂഷൺ ജേതാവ് നടൻ മോഹൻലാൽ, താനൊരു ദേശീയവാദിയാണെന്ന് തുറന്ന് പറഞ്ഞതിന് തുടർച്ചയായ ആക്രമണങ്ങൾ നേരിടുന്ന ഉണ്ണി മുകുന്ദൻ, സംവിധായകരായ രാമസിംഹൻ അബൂബക്കർ, രാജസേനൻ, സിപിഎമ്മിന്റെ തിട്ടൂരത്തിന് അപ്പുറം നിലപാട് സ്വീകരിച്ച എഴുത്തുകാരി പി വത്സല തുടങ്ങി കപട പ്രബുദ്ധർ അവഗണിക്കേണ്ടവരുടെ പട്ടികയിലേക്ക് സിപിഎം എഴുതി ചേർക്കുകയാണ് രാജ്യത്തിന്റെ അഭിമാനമായ പി ടി ഉഷയുടെ പേരും.
‘നാണം കെട്ടും പണം നേടുകിൽ നാണക്കേടാ പണം മാറ്റിടും‘ എന്ന തത്വശാസ്ത്രം പിന്തുടരുന്ന നമ്മുടെ സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും, ജാതി മരത്തിൽ പോലും ജാതി തിരയുന്ന മാദ്ധ്യമ സിംഹങ്ങളും ഇവയൊക്കെ കണ്ടില്ലെന്ന് നടിച്ച്, അധികാരത്തിന്റെ കുശിനിയിൽ നിന്നും എറിഞ്ഞ് കൊടുക്കുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ് ഇപ്പോഴും.
Discussion about this post