കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഒരു കേന്ദ്രമന്ത്രിയുടെ വീടിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളത്തിൽ ഒരു കേന്ദ്രമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ ഇവിടെ ജീവിക്കുന്ന സാധാരണക്കാരുടെ അവസ്ഥ ഊഹിക്കാൻ കഴിയുന്നതേയുള്ളൂ. അതിനാൽ സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യമാണ്. ആരാണോ വീടിന് നേരെ ആക്രമണം നടത്തിയത്, അവർക്ക് കർശന ശിക്ഷ നൽകണം. സംഭവത്തിൽ അസ്വാഭാവികതയോ, രാഷ്ട്രീയ ഗൂഢാലോചനയോ ഉണ്ടോയെന്ന് പരിശോധിക്കണം. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. ഇതിനായുള്ള നടപടികൾ ശക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്.
മുരളീധരന്റെ ഉള്ളൂരുള്ള വീടിന് നേരെ ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ഇതിൽ വീടിന്റെ ജനൽ ചില്ലുകൾ പൂർണമായും തകർന്നു. വീട്ടിന് മുകളിലേക്ക് ടെറസുവഴി അതിക്രമിച്ച് കടക്കാനുള്ള ശ്രമവും അക്രമി നടത്തിയിട്ടുണ്ട്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post