ന്യൂഡൽഹി: കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തെ രാജ്യസഭയിൽ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾ എന്താ നെഹ്രു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തത്, അത് അത്രയ്ക്ക് മോശമാണോ എന്ന് കോൺഗ്രസിനോട് പ്രധാനമന്ത്രി ചോദിച്ചു. നെഹ്രുവിന്റെ പിൻഗാമികൾ കുടുംബപ്പേരിന്റെ സ്ഥാനത്ത് ഗാന്ധി എന്ന് ചേർക്കുന്നതിനെയാണ് പ്രധാനമന്ത്രി പാർലമെന്റിൽ പരിഹസിച്ചത്.
നെഹ്രു മഹാനായ മനുഷ്യനായിരുന്നു എന്നാണ് കോൺഗ്രസുകാർ പറയുന്നത്. അങ്ങനെയെങ്കിൽ നെഹ്രു കുടുംബമെന്താ ആ വാല് പേരിനൊപ്പം ചേർക്കാത്തതെന്ന് സോണിയയും രാഹുലും പ്രിയങ്കയും അടക്കമുള്ളവരെ പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി ആവർത്തിച്ചു. പ്രധാനമന്ത്രിയുടെ പരാമർശത്തെ ഒച്ചപ്പാടും ബഹളവും ഉയർത്തിയാണ് കോൺഗ്രസ് നേരിട്ടത്.
‘ഗരീബി ഹട്ടാവോ‘ എന്ന മുദ്രാവാക്യം മുഴക്കുന്നതിൽ മാത്രമായിരുന്നു കോൺഗ്രസിന് താത്പര്യം. ദാരിദ്ര്യം നിർമ്മർജനം ചെയ്യാൻ അധികാരം കൈയ്യിലുണ്ടായിരുന്നപ്പോൾ അവർ ഒന്നും ചെയ്തില്ലെന്ന് മോദി പറഞ്ഞു. കോൺഗ്രസിന്റെ വികലമായ നയങ്ങൾ രാജ്യത്തിന്റെ വളർച്ചയെയും പുരോഗതിയെയും പിന്നോട്ടടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം അഭിമുഖീകരിച്ച കാതലായ പ്രശ്നങ്ങൾക്ക് കൃത്യമായ സമയത്ത് പരിഹാരം കാണാൻ അധികാരം കൈയ്യിലിരുന്നപ്പോൾ കോൺഗ്രസ് ശ്രമിച്ചില്ല. പദ്ധതികൾ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ചവർ അവ നടപ്പിലാക്കാനുള്ള ആർജ്ജവം കാണിച്ചില്ല. കോൺഗ്രസ് നശിപ്പിച്ച രാജ്യത്തിനെ വികസനപാതയിൽ എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടത്തുന്നത്. അത് ഫലവത്താകുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.
Discussion about this post