ഷിംല : ഹിമാചലിൽ ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് കർഷകനിൽ നിന്ന് കൈക്കലാക്കിയത് 72 ലക്ഷം രൂപ. ചമ്പ ജില്ലയിലെ കർഷകൻ ചങ്കറാം ആണ് തട്ടിപ്പിന് ഇരയായത്.
കഴിഞ്ഞ വർഷം 2.5 കോടി രൂപയുടെ ലോട്ടറി അടിച്ചു എന്ന് ചങ്കറാമിന് സന്ദേശം ലഭിച്ചിരുന്നു. പിന്നാലെ ലോട്ടറിയുടെ വിവരങ്ങൾ അറിയിച്ചു കൊണ്ട് ഫോൺ കോളും എത്തി. രണ്ടര കോടി ലഭിക്കണമെങ്കിൽ കുറച്ച് തുക ആദ്യം ബാങ്കിൽ നിക്ഷേപിക്കണം എന്ന് തട്ടിപ്പുകാർ ചങ്കറാമിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. പണം നിക്ഷേപിക്കേണ്ട അക്കൗണ്ടിൻറെ വിവരങ്ങളും ഇവർ് കൈമാറി.
2.5 കോടി ലഭിക്കാനായി ഇയാൾ 200 ലധികം തവണയാണ് മോഷ്ടാക്കൾ പറഞ്ഞ അക്കൗണ്ടിൽ പണം നിക്ഷേപിച്ചത്. മിക്കപ്പോഴും ബാങ്കിൽ പോയാണ് ചങ്കറാം പണം നിക്ഷേപിച്ചത്. ഇടയ്ക്ക് ഗൂഗിൾ പേ വഴിയും പണം അയച്ചു. തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് മൂന്ന് മാസത്തോളം പണം അയച്ചിരുന്നതായി പരാതിക്കാരൻ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിലാണ് താൻ അവസാനമായി തട്ടിപ്പുകാരുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചത് എന്ന് ചങ്കറാം പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ 200 ലധികം തവണയായി 72 ലക്ഷം രൂപയാണ് ചങ്കറാം തട്ടിപ്പുകാരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്. ശേഷമാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ചങ്കറാം തിരിച്ചറിഞ്ഞത്. പോലീസിൽ ആദ്യം പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഷിംലയിലെ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു
ഇയാൾക്ക് തൻറെ മുഴുവൻ സമ്പാദ്യമാണ് നഷ്ടമായത്. സൈബർ കുറ്റകൃത്യങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ പോലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ പണത്തോടുള്ള അത്യാഗ്രഹമാണ് ചിലരെ ഇത്തരം കെണിയിൽ ചാടിക്കുന്നതെന്ന് പോലീസ് പറഞ്ഞു











