ലോകം ഇന്ന് ഭാരതത്തിന്റെ ബഹിരാകാശ നേട്ടങ്ങളെയും ഐഎസ്ആർഒയുടെ (ISRO) കുതിപ്പിനെയും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ വിദേശരാജ്യങ്ങളുടെ അത്യാധുനിക ലാബുകളോ കോടിക്കണക്കിന് രൂപയുടെ ബഡ്ജറ്റോ ഇല്ലാതിരുന്ന ഒരു കാലത്ത്, വെറും പരിമിതമായ സൗകര്യങ്ങൾ വെച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ കെട്ടിപ്പടുത്തതാണ് ഇന്നത്തെ നമ്മുടെ ബഹിരാകാശ സാമ്രാജ്യം. കൃത്യം 45 വർഷങ്ങൾക്ക് മുൻപ്, അതായത് 1981 ജൂൺ 18-ന് ഭാരതം ബഹിരാകാശ രംഗത്ത് ഒരു സുവർണ്ണ ചരിത്രം കുറിച്ചു. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ പരീക്ഷണാത്മക വാർത്താവിനിമയ ഉപഗ്രഹമായ ‘ആപ്പിൾ’ (APPLE – Ariane Passenger Payload Experiment) വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതായിരുന്നു ആ ചരിത്രമുഹൂർത്തം. എന്നാൽ ഈ വിക്ഷേപണത്തിന് തൊട്ടുമുൻപ് 673 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഒരു കാളവണ്ടിയിൽ വെച്ച് ശാസ്ത്രജ്ഞർ പരീക്ഷണം നടത്തുന്ന വിഖ്യാതമായ ചിത്രം ഇന്നും ഭാരതീയരുടെ അഭിമാനമാണ്.
ഉപഗ്രഹത്തിന്റെ നിർമ്മാണം പൂർത്തിയായ ഘട്ടത്തിൽ അതിന്റെ ആന്റിനയുടെ ടെലിമെട്രി, ട്രാക്കിംഗ്, കൺട്രോൾ (TT&C) ലിങ്കുകളിൽ ചില സാങ്കേതിക തടസ്സങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത് കൃത്യമായി പരിശോധിച്ച് പരിഹരിക്കാൻ തെർമൽ ബ്ലാങ്കറ്റുകൾ ഉൾപ്പെടെയുള്ള ആധുനിക ആന്റിന ടെസ്റ്റിംഗ് ലാബുകൾ അന്ന് ഐഎസ്ആർഒയ്ക്ക് ഉണ്ടായിരുന്നില്ല. ട്രക്കുകളിലോ മറ്റ് വലിയ വാഹനങ്ങളിലോ വെച്ച് പരീക്ഷിച്ചാൽ അതിലെ ലോഹഭാഗങ്ങൾ കാന്തിക തരംഗങ്ങളെ സ്വാധീനിക്കുകയും പരീക്ഷണം പരാജയപ്പെടുകയും ചെയ്യുമായിരുന്നു. ഈ പ്രതിസന്ധിയെ മറികടക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ തികച്ചും തദ്ദേശീയവും ലളിതവുമായ മാർഗ്ഗമായിരുന്നു കാളവണ്ടി. കാന്തിക സ്വാധീനം ഒട്ടുമില്ലാത്ത മരത്തിൽ തീർത്ത ഒരു കാളവണ്ടിയിലേക്ക് ഉപഗ്രഹം മാറ്റിയ അവർ, അതിനെ തുറസ്സായ ഒരു പാടത്തേക്ക് കൊണ്ടുപോയി ആന്റിന വിജയകരമായി പരീക്ഷിച്ച് തകരാർ പരിഹരിക്കുകയായിരുന്നു. വ്യവസായശാലകളുടെ താല്കാലിക ഷെഡുകളിൽ വെച്ച് വെറും രണ്ട് വർഷം കൊണ്ടാണ് ശാസ്ത്രജ്ഞർ ഈ അത്ഭുത ഉപഗ്രഹം നിർമ്മിച്ചെടുത്തത്.
ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ‘അരിയാനെ’ (Ariane) റോക്കറ്റ് ഉപയോഗിച്ചായിരുന്നു ഇന്ത്യൻ സമയം വൈകിട്ട് 6.20-ഓടെ ആപ്പിൾ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. വിക്ഷേപണ സമയത്ത് ചില സാങ്കേതിക തടസ്സങ്ങളും മേഘാവൃതമായ അന്തരീക്ഷവും കാരണം കൗണ്ട്ഡൗൺ നിർത്തിവെക്കേണ്ടി വന്നെങ്കിലും, ഐഎസ്ആർഒ മേധാവി സതീഷ് ധവാന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ ദൗത്യവുമായി മുന്നോട്ട് പോകാൻ ധീരമായ തീരുമാനമെടുക്കുകയായിരുന്നു. വിക്ഷേപണം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ തന്നെ ശ്രീഹരിക്കോട്ടയിലെയും ഫിജിയിലെയും ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ആപ്പിളിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിച്ചുതുടങ്ങി. തുടർന്ന് രണ്ട് വർഷത്തോളം വിജയകരമായി പ്രവർത്തിച്ച ആപ്പിൾ, ഇന്ത്യയുടെ പിൽക്കാലത്തെ വിപ്ലവകരമായ ഇൻസാറ്റ് (INSAT), ജിസാറ്റ് (GSAT) ഉപഗ്രഹ പരമ്പരകൾക്ക് ശക്തമായ അടിത്തറ പാകി.












