ഹൃദയാഘാതം എന്നത് നമ്മുടെ നാട്ടിൽ ഏറെ സുപരിചിതമായ ഒരു വാക്കായി മാറിക്കഴിഞ്ഞു. 25 വയസിനും 40 വയസിനും ഇടയിൽ ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണം ക്രമാധീതമായി വർധിക്കുന്നു എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന യഥാർഥ്യം. അതിനാൽ തന്നെ, ഹൃദയാഘാതം പ്രായാധിക്യം മൂലം വരുന്ന ഒരു രോഗമല്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഒരു വ്യക്തിയുടെ ഹൃദയപേശികളിലേയ്ക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ തടസ്സമുണ്ടാകുന്നതുമൂലം, ഹൃദയപേശികളിലേയ്ക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുകയും അവ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഇതിന്റെ ഫലമായി രോഗിയ്ക്ക് നിമിഷനേരങ്ങൾക്കുള്ളിൽ നെഞ്ചുവേദനയും, തളർച്ചയും ഉണ്ടാകുന്നു. ചിലപ്പോൾ ഹൃദയസ്തംഭനവും, മരണവും ഇതേത്തുടർന്ന് സംഭവിച്ചേയ്ക്കാം. ഓരോ തവണ ഹൃദയാഘാതം വരുമ്പോഴും അത് ഹൃദയത്തിന്റെ ഭിത്തിയിലെ പേശികളെ ബാധിയ്ക്കുന്നു. സാവധാനം ഹൃദയ പേശികൾ ദുർബലമായി മാറുന്നു.ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ പേശികൾ നശിക്കുകയും, ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറഞ്ഞ് ഹൃദയാഘാതത്തിലേക്ക് എത്തുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ തിരിച്ചറിയാം
ഒരു വ്യക്തി പൊടുന്നനെ തളർന്നു വീഴുന്നതിന് മുൻപായി ഹൃദയാഘാതത്തിന്റെ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കും. കൃത്യസമയത്ത് തിരിച്ചറിയാൻ കഴിഞ്ഞാൽ ജീവൻ രക്ഷിക്കാൻ സാധിക്കും. നെഞ്ചിന്റെ മധ്യ ഭാഗത്തായി ഭാരം കയറ്റിവച്ചതുപോലെയുള്ള അസ്വസ്തത. പ്രമേഹം മുതലായവയുള്ളവരിൽ നെഞ്ചുവേദയുണ്ടാകണമെന്നില്ല.ചിലപ്പോൾ നെഞ്ചുവേദനയ്ക്കു പകരം മേൽവയറ്റിൽ വേദനയോ, വയറെരിച്ചിലോ ഇടത് തോളത്ത് വേദനയോ, താടിയിലോ, കഴുത്തിന്റെ പുറത്തോ, നെഞ്ചിന്റെ പിൻഭാഗത്തോ വേദനയുമായി ഹൃദയാഘാതം സംഭവിക്കാം.
വേദനയോടൊപ്പം ശ്വാസം വലിക്കാനുള്ള ബുദ്ധിമുട്ട്, അമിതമായ നെഞ്ചിടിപ്പ്, വിയർപ്പ്, ഛർദ്ദി തുടങ്ങിയവ അനുഭവപ്പെട്ടേക്കാം .ഗ്യാസ്ട്രബിൾ, പിത്താശയത്തിലെ കല്ല്, പുളിച്ചു തികട്ടൽ മുതലായ പല അസുഖങ്ങളും ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാം.അതിനാൽ നാൽപ്പതു വയസ്സു കഴിഞ്ഞവരിൽ നെഞ്ചത്തോ, വയറിന്റെ മേൽഭാഗത്തോ, കഴുത്ത് മുതൽ താടിയിലോ, പുറത്തോ, ഇടതു തോളിലോ അസാധാരണമായ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ ഹൃദയാഘാതമല്ല എന്ന് ഉറപ്പ് വരുത്തണം.
Discussion about this post