നാഗ്പൂർ: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിലെ ദയനീയ തോൽവിക്ക് പിച്ചിനെ പഴിച്ച് ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീമായ ഓസ്ട്രേലിയ. ഇന്നിംഗ്സിനും 132 റൺസിനുമാണ് ഇന്ത്യക്കെതിരെ ഓസ്ട്രേലിയ തോറ്റത്. ഈ ജയത്തോടെ, 4 മത്സരങ്ങൾ അടങ്ങിയ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ 1-0ന് മുന്നിലാണ്.
സ്പിന്നിന് അനുകൂലമായി തയ്യാറാക്കിയ പിച്ച് ആണ് ഇന്ത്യയെ ജയിക്കാൻ സഹായിച്ചത് എന്നാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് പണ്ഡിതർ ആരോപിക്കുന്നത്. പരമ്പരയിലുടനീളം, ഇത്തരത്തിലുള്ള പിച്ചുകളാണ് ഇന്ത്യ തയ്യാറാക്കുന്നത് എന്നാണ് ഓസീസ് മാദ്ധ്യമങ്ങളുടെ ആക്ഷേപം. മുൻ ഓസ്ട്രേലിയൻ ക്യാപ്ടൻ റിക്കി പോണ്ടിംഗും, മത്സരത്തിന് മുൻപേ ഇതേ വിമർശനം ഉന്നയിച്ചിരുന്നു.
എന്നാൽ ഓസ്ട്രേലിയയുടെ ആരോപണങ്ങൾക്ക് സോഷ്യൽ മീഡിയയിൽ കൃത്യമായ മറുപടി നൽകുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പണ്ഡിതരും ആരാധകരും. രണ്ട് ടീമുകളും ബാറ്റ് ചെയ്ത പിച്ചിൽ ഒരു ടീം തോൽക്കുമ്പോൾ, ആ പിച്ചിനെ കുറ്റം പറയുന്നത് മോശമാണെന്നാണ് മുൻ ഇന്ത്യൻ താരം വാസിം ജാഫർ പറയുന്നത്. ഇനി പിച്ച് മോശമാണെങ്കിൽ തന്നെ, ഒരു ടീം അതിനെ അതിജീവിക്കുന്നുവെങ്കിൽ അത് അവരുടെ മിടുക്കാണെന്നും ജാഫർ പറയുന്നു. ടോസ് കിട്ടിയത് ഓസ്ട്രേലിയക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നന്നായി കളിച്ച് ജയിച്ച ഇന്ത്യയാണ് അഭിനന്ദനങ്ങൾ അർഹിക്കുന്നതെന്നും ജാഫർ കുറിച്ചു.
Never judge a pitch until both teams have batted on it. If both teams struggle, it's the pitch. If just one team struggles, it's the skills. Well played Team India 🇮🇳 👏🏽 #INDvAUS pic.twitter.com/b7QgZXlCXU
— Wasim Jaffer (@WasimJaffer14) February 11, 2023
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഓസ്ട്രേലിയയിൽ പര്യടനത്തിന് എത്തുമ്പോൾ പേസ് ബൗളിംഗിനെ അനുകൂലിക്കുന്ന സ്പോർട്ടിംഗ് വിക്കറ്റുകളാണ് അവിടെ തയ്യാറാക്കുന്നത്. അവ ഓസ്ട്രേലിയക്ക് അനുകൂലമായിരിക്കും. ആനുകൂല്യം മുതലെടുത്ത് അവർ നാട്ടിൽ സ്ഥിരമായി മത്സരങ്ങൾ ജയിക്കാറുണ്ട്. അങ്ങനെ ചെയ്തിട്ട് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ബാലിശമാണെന്നാണ് ഇന്ത്യൻ ആരാധകരുടെ വാദം.
ഓസീസ് മുൻനിര ബാറ്റ്സ്മാന്മാർ സമ്പൂർണ്ണമായി പരാജയപ്പെട്ട പിച്ചിൽ, ഓസീസ് സ്പിന്നർമാരായ നഥാൻ ലിയോണിനെയും ടോഡ് മർഫിയെയും സാക്ഷി നിർത്തിയാണ് ഇന്ത്യൻ വാലറ്റക്കാരായ അക്ഷർ പട്ടേലും മുഹമ്മദ് ഷമിയും വരെ മികച്ച സ്കോറുകൾ കണ്ടെത്തിയത്. സമ്പൂർണ്ണമായ പരാജയത്തിന് പിച്ചിനെ മാത്രം പഴിക്കുന്നത് പരിഹാസ്യമാണെന്ന് ഓസ്ട്രേലിയൻ മാദ്ധ്യമമായ ഫോക്സ് ക്രിക്കറ്റ് തന്നെ ചൂണ്ടിക്കാട്ടുന്നു.
No matter what way you spin it, it was a collapse of horrendous proportions 😬
MORE 👉 https://t.co/SkN6XrjNdJ pic.twitter.com/na0M84J2mk
— Fox Cricket (@FoxCricket) February 11, 2023
ഇതേ പിച്ചിലാണ് രണ്ടാമത് ബാറ്റ് ചെയ്ത് ഇന്ത്യ 400 റൺസ് സ്കോർ ചെയ്തത്. തൊട്ടടുത്ത ഇന്നിംഗ്സിൽ വെറും 91 റൺസിന് ഓസ്ട്രേലിയ പുറത്തായതിൽ ഒരു ന്യായീകരണവുമില്ലെന്ന് ഇന്ത്യൻ ആരാധകർ കമന്റ് ചെയ്യുന്നു. ന്യായീകരണങ്ങൾ പറയാതെ കളിച്ച് ജയിക്കാൻ നോക്കാനും ആരാധകർ ഓസീസിനെ വെല്ലുവിളിക്കുന്നു.
Discussion about this post