പത്തനംതിട്ട: ശബരിമലയിൽ ഭണ്ഡാരത്തിലേക്കെത്തിയ നാണയങ്ങൾ എണ്ണിത്തീർന്നു. 10 കോടി രൂപയുടെ നാണയങ്ങളാണ് ഉണ്ടായത്. നാണയങ്ങൾ രണ്ടു ഘട്ടമായിട്ടാണ് എണ്ണിത്തീർത്തത്. മകരവിളക്കു കഴിഞ്ഞു നട അടച്ച ശേഷം 25 വരെ നാണയങ്ങൾ എണ്ണിയപ്പോൾ 5.71 കോടി രൂപയും ഈ മാസം 5 മുതൽ വെള്ളിയാഴ്ച വരെ എണ്ണിയപ്പോൾ 4.29 കോടി രൂപയും ലഭിച്ചു.
1220 ജീവനക്കാരാണ് രണ്ടു ഘട്ടമായി നാണയങ്ങൾ എണ്ണിത്തീർത്തത്.നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കുഴഞ്ഞാണ് കാണിക്ക കിട്ടിയത്. നാണയം എണ്ണുന്നതിനായി ഇതെല്ലാം വേർതിരിച്ചു.
ശ്രീകോവിലിനുമുന്നിലെ കാണിക്കയിൽനിന്ന് കൺവെയർ ബെൽറ്റിലൂടെ വരുന്ന പണവും ശബരീപീഠം മുതൽ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിലേക്കെത്തുന്നത്. സീസണിന് മുന്നേയുള്ള മാസപൂജകൾ മുതലുള്ള നാണയങ്ങളാണിത്.
അതേസമയം മകരവിളക്ക് വരുമാനം 360 കോടിയാണെന്നാണ് വിവരം. ഈ വരുമാനത്തിന്റെ പകുതിയും ചെലവ് ഇനത്തിൽ കൊടുത്തു തീർക്കേണ്ടി വരുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. ഇപ്പോൾ തന്നെ ജല അതോറിറ്റിക്കു കുടിശിക ഇനത്തിൽ 5 കോടിയും വൈദ്യുതി ചാർജായി കെഎസ്ഇബിക്ക് 5 കോടിയും നൽകി. ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ പരിഷ്‌കരിച്ചതായും അദ്ദേഹം പറഞ്ഞു
Discussion about this post