ദുബായ്: അവധിക്ക് നാട്ടിൽ പോകുന്നതിനിടെ വീട്ടിലെ ചവറ്റുകൊട്ടയിൽ ഒളിച്ചുവച്ച രണ്ട് കോടിയോളം രൂപ മോഷണം സംഭവത്തിൽ കുറ്റക്കാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ദുബായിലെ ഒരു വില്ലയിലാണ് സംഭവം. അവധിക്ക് നാട്ടിൽ പോയപ്പോഴാണ് ഇവർ വീടിനുള്ളിലെ ചെറിയ ചവറ്റുകൊട്ടയിൽ 8,15,000 ദിർഹം (രണ്ട് കോടി രൂപ) ഒളിപ്പിച്ച് വച്ചത്. വീട്ടിൽ തിരികെ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് പണം നഷ്ടമായതായി കണ്ടെത്തിയത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.
സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വില്ലയിൽ അറ്റകുറ്റപ്പണികൾക്കെത്തിയ രണ്ട് തൊഴിലാളികളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. വില്ല കോംപ്ലക്‌സ് മെയിന്റനൻസ് കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് എസിയുടെ അറ്റകുറ്റപ്പണി നടത്താൻ എത്തിതയായിരുന്നു ഇവർ. ഇതിനിടെ ചെടിച്ചട്ടിയിൽ പണം കണ്ടെത്തുന്നത്.
ഇരുവരും ചേർന്ന് ഈ പണം തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. നാട്ടിലെ കുടുംബാംഗങ്ങൾക്ക് 3,45,000വും 3,22,000വും ദിർഹം വീതം അയച്ചു കൊടുത്തതായി പ്രതികൾ പറഞ്ഞു. രാജ്യത്തിന് പുറത്തേക്കയച്ച പണം കണ്ടെടുത്തിട്ടുണ്ട്. കുറ്റക്കാരാണെന്ന് തെളിഞ്ഞതോടെ ഇരുവർക്കും മൂന്ന് മാസം വീതം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. തടവ് കാലാവധി അവസാനിക്കുമ്പോൾ ഇവരെ നാട് കടത്തും. രണ്ട് പേർക്കും 1,65,000 ദിർഹം പിഴയും ചുമത്തിയിട്ടുണ്ട്.
Discussion about this post