തിരുവനന്തപുരം: ഹരീഷ് പേരടി നിർമ്മിയ്ക്കുന്ന ‘ ദാസേട്ടന്റെ സൈക്കിൾ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സമൂഹമാദ്ധ്യമം വഴി പങ്കുവച്ചതിനെ ചൊല്ലി വിവാദം. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി എംഎ ബേബി രംഗത്ത് എത്തി. എൽഡിഎഫ് സർക്കാരിനെയും നേതാക്കളെയും രൂക്ഷമായി വിമർശിക്കുന്നവരിൽ ഒരാളാണ് ഹരീഷ് പേരടി. സ്വന്തം പാർട്ടിയുടെ വിമർശകരിൽ ഒരാളെ പ്രോത്സാഹിപ്പിക്കുന്ന എംഎ ബേബിയുടെ പ്രവൃത്തി ഉചിതമായില്ലെന്നാണ് ആക്ഷേപം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎ ബേബി വിവാദത്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായസഹകരണം വിശാലാടിസ്ഥാനത്തിൽ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാടെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്ററിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും എം.എ ബേബി വ്യക്തമാക്കി.
‘ദാസേട്ടന്റെ സൈക്കിൾ’ എന്ന മലയാളസിനിമയുടെ പോസ്റ്റർ അതിന്റെ നിർമ്മാതാവിന്റെ അഭ്യർത്ഥനപ്രകാരം ഞാനെന്റെ ഫേസ്ബുക്കിൽ പങ്കുവക്കുകയുണ്ടായി. ‘ഇടതുപക്ഷവിരുദ്ധന്റെ’ സിനിമക്ക് ഞാനെന്തിനുപ്രചാരണം നൽകുന്നു എന്നചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ പലരും ഉയർത്തിയത് എനിക്ക് ചിലസുഹൃത്തുക്കൾ അയച്ചുതരികയുണ്ടായി.
ജയപ്രകാശ് കുളൂരിന്റെ ‘അപ്പുണ്ണികളുടെ റേഡിയോ’ എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി,
ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്.
അതിപ്രഗൽഭരായ ആരണ്ടുനടന്മാരും പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് കേൾക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താൻ എനിക്ക് അവസരം കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യർത്ഥന: ചലച്ചിത്രനിർമ്മാതാവായി തന്റെ ആദ്യസംരഭത്തിന്റ പോസ്റ്റർ ഒന്നു റിലീസ് ചെയ്യണം.
12 ന് ആന്ധ്രയിലെ വിജയവാഡയിലാണെന്നുപറഞ്ഞപ്പോൾ പ്രശ്‌നമില്ല; ഫേസ് ബുക്കിൽമതി എന്നറിയിച്ചു.
ഇതാണ് സംഭവിച്ചത്. എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻകഴിയാത്തകാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ ; അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽവന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായസഹകരണം വിശാലാടിസ്ഥാനത്തിൽ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്.- എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു.
പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ വിമർശനവും പരിഹാസവുമാണ് ഹരീഷ് പേരടി നടത്താറുള്ളത്. ബജറ്റിൽ സർക്കാർ നടത്തിയ പ്രഖ്യാപനങ്ങളെ ആയിരുന്നു അദ്ദേഹം അവസാനമായി വിമർശിച്ചത്. വെള്ളക്കരം കൂട്ടിയ സർക്കാർ നടപടിയ്‌ക്കെതിരെയും ഹരീഷ് പേരടി രംഗത്ത് എത്തിയിരുന്നു.
Discussion about this post