ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരായ നോട്ടീസിൽ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ സഭയിൽ ഉന്നയിച്ചതിന് രാഹുലിനെതിരെ ബിജെപി നേതാവ് നിശികാന്ത് ദുബെ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ആരോപണങ്ങളിൽ രാഹുൽ ജനങ്ങൾക്ക് മുൻപിൽ വിശദീകരണം നൽകാൻ ബാദ്ധ്യസ്ഥനാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു.
രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞത് യാതൊരു തെളിവുകളും ഇല്ലാത്ത, അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ അദ്ദേഹത്തിന് തന്നെ തെളിവ് ഹാജരാക്കാൻ സാധിക്കുന്നില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ബിജെപിയുടെ പരാതി. രാഹുലിന്റെ നടപടി പാർലമെന്റിന്റെ അന്തസിന് യോജിച്ചതല്ലെന്നും സ്പീക്കർക്ക് നൽകിയ പരാതിയിൽ ബിജെപി ചൂണ്ടിക്കാട്ടുന്നു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളിലാണ് രാഹുൽ പ്രധാനമന്ത്രിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചത്. അദാനിക്ക് വേണ്ടി കേന്ദ്ര സർക്കാർ നിയമങ്ങളിൽ മാറ്റം വരുത്തിയതായും രാഹുൽ സഭയിൽ പറഞ്ഞിരുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് രാഹുലിന്റെ ഗുരുതരമായ ചില പരാമർശങ്ങൾ സഭാ രേഖകളിൽ നിന്നും നീക്കിയിരുന്നു.
അതേസമയം, രാഹുലിന്റെ അബദ്ധ പരാമർശങ്ങൾക്കെതിരെ ബിജെപി പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post