ബംഗളൂരു : യുവ മോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ എസ്ഡിപിഐ തീരുമാനിച്ചിരുന്നതായി റിപ്പോർട്ട്. പുത്തൂരിൽ നിന്നുള്ള സ്ഥാനാർത്ഥികളുടെ പട്ടികയിൽ കേസിലെ പ്രതിയായ ഷാഫി ബെല്ലാരെയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇയാൾ ഇപ്പോൾ എൻഐഎ കസ്റ്റഡിയിലാണ്.
നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ആണ് കൊലപാതകം ആസൂത്രണം ചെയ്തത്. യുവമോർച്ച നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഷാഫി ബെല്ലാരെക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളെയാണ് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇത് പ്രഖ്യാപിച്ചിട്ടില്ലെന്നും എസ്ഡിപിഐ പ്രസഡന്റ് പറയുന്നുണ്ട്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് സംഭവം നടന്നത്. നാല് പേരെ ലക്ഷ്യമിട്ടതിൽ നിന്ന് പ്രവീൺ നെട്ടാരുവിനെ ഇവർ തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് തന്റെ കടയിൽ നിന്ന് മടങ്ങുകയായിരുന്ന നെട്ടാരുവിനെ അക്രമികൾ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ഇതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു. ജനങ്ങളുടെ മനസിൽ ഭീതി നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല നടത്തിയത്.
Discussion about this post