മനുഷ്യനുണ്ടായ കാലം മുതൽക്കേ.. ഭൂമിക്കൊരു കൂട്ടുകാരനെ തേടി അലയുകയാണ് നാം. ഭൂമിയെ പോലെ ജീവന്റെയും ജലത്തിന്റെയും സാന്നിദ്ധ്യമുള്ള ഒരു ഗ്രഹത്തിനെ കണ്ടെത്താനായി നൂറ്റാണ്ടുകളായി മനുഷ്യൻ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനായി ചൊവ്വയിലും നമ്മുടെ ചന്ദ്രനിലും പര്യവേഷണം നടത്തി. ഇന്ത്യയുടെ ചാന്ദ്രയാൻ ഉൾപ്പെടെ നടത്തിയ പര്യവേഷണത്തിൽ നിന്ന് ജലാംശത്തിന്റെ സൂചനകൾ ലഭിച്ചു.
ഇപ്പോഴിതാ ജീവനുള്ള മറ്റൊരു ഗ്രഹം എന്ന മനുഷ്യന്റെ സ്വപ്‌നങ്ങൾക്ക് കൂടുതൽ ചിറകുകൾ വച്ചിരിക്കുകയാണ്. ഗ്രഹമെന്ന പദവി നഷ്ടപ്പെട്ടെങ്കിലും നമ്മുടെ സ്വന്തക്കാരനാണ് പ്ലൂട്ടോ. ഇരുട്ടും തണുപ്പും നിറഞ്ഞ പ്ലൂട്ടോയുടെ ചന്ദ്രനായ ചാരോൺ ആണ് പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിരിക്കുന്നത്.
പ്ലൂട്ടോയുടെ പകുതിയോളം വലുപ്പം വരും അതിന്റെ ഉപഗ്രഹമായ ചാരോണിന്. ഈ ചാരോണിൽ തണുത്തുറഞ്ഞ ഉപരിതല സമുദ്രം ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നാസയുടെ ന്യൂ ഹൊറൈസൺസ് എന്ന ബഹിരാകാശ പേടകമാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. തണുത്തുറഞ്ഞ ഉപരിതല സമുദ്രമുണ്ടെന്ന് പറഞ്ഞാൽ ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപോ അല്ലെങ്കിൽ നിലവിലോ ചാരോണിൽ ജീവന്റെ സാന്നിദ്ധ്യം ഉണ്ടാകാമെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സയൻസ് ഡയറക്ട് എന്ന ജേണലിൽ ഈ സാദ്ധ്യതയെ പറ്റിയും വ്യക്തമാക്കുന്നുണ്ട്. മഞ്ഞുപാളികൾക്ക് പകരം ജീവനു വേണ്ട എല്ലാ സാധ്യതയും നിറഞ്ഞ മിടുമിടുക്കനാണ് ചാരോൺ എങ്കിൽ, നാളെ ഒരിക്കൽ നമ്മൾ മനുഷ്യർക്ക് ചാരോണിൽ പോയി രാപാർക്കാമെന്ന് സാരം.
ചാരോണിനെ കുറിച്ചുള്ള ഭൗമശാസ്ത്രപരമായ വ്യാഖ്യാനങ്ങളുടെയും താപ-ഭ്രമണപഥത്തിലെ പരിണാമ മാതൃകകളും വിശകലം ചെയ്താണ് ഈ നിഗമനത്തിലേക്കെത്തിയത്. നാസ 2006 ൽ വിക്ഷേപിച്ച ന്യൂ ഹൊറൈസൺസ് എന്ന പേടകം പ്യൂട്ടോയിലെത്തിയ 2015 ജൂലൈ മുതൽ നടത്തിയ പഠനത്തിലൂടെയാണ് വിശകലനത്തിന് വേണ്ട വിവരങ്ങൾ ലഠഭിച്ചത്.
നേരത്തെ തന്നെ പ്ലൂട്ടോയുടെ തണുത്തുറഞ്ഞ പുറംതോടിനടിയിൽ വിശാലമായ ഒരു സമുദ്രം പ്ലൂട്ടോയിൽ ഉണ്ടെന്ന നിഗമനത്തിലേക്കെത്തിയിരുന്നു. പ്ലൂട്ടോ ആദ്യമായി രൂപപ്പെട്ടപ്പോൾ അതിഭയാനകമായ ചൂടായിരുന്നിരിക്കാം എന്നാണ്. പിന്നീട് അതിന്റെ ഉപരിതലത്തിൽ ജലം രൂപപ്പെടാൻ അനുവദിക്കുകയും അന്യഗ്രഹജീവികളുടെ വളർച്ചയ്ക്ക് സഹായിക്കാൻ ആവശ്യമായ പരിതസ്ഥിതികൾ ഉണ്ടാവുകയും ചെയ്തു കാണണമെന്നാണ് ശാസ്ത്രജ്ഞൻമാർ പറയുന്നത്.
പ്ലൂട്ടോയിലും ചാരോണിലും ജലാംശമുണ്ടെങ്കിൽ അമേരിക്കൻ ഐക്യനാടുകളുടെ പകുതിയോളം വരുന്ന ഈ ഗ്രഹങ്ങളെ നാളെ ഒരിക്കൽ നമുക്ക് താമസസ്ഥലമാക്കാം. ജലാംശം മാത്രമായിരിക്കില്ല പ്ലൂട്ടോയെ നമ്മുടെ രണ്ടാം ഗ്രഹമായി തിരഞ്ഞെടുത്താലുള്ള പ്രത്യേകത, ഉദിച്ചുയരുന്ന സൂര്യനെ നമുക്ക് പ്ലൂട്ടോയിൽ നിന്ന് ഒരു പൊട്ടുപോലെയെ കാണാനാവൂ. വ്യക്തമായി പറഞ്ഞാൽ പൂർണചന്ദ്രനുള്ള രാത്രി ഭൂമിയിൽ കിട്ടുന്ന അത്രയും പ്രകാശമേ സൂര്യനിൽനിന്ന് പ്ലൂട്ടോയ്ക്ക് ലഭിക്കൂ. ഭൂമിയിൽ 45 കിലോ ഭാരമുള്ള ഒരാൾക്ക് പ്ലൂട്ടോയിൽ വെറും 3 കിലോയേ ഉണ്ടാകൂ,ഭൂമിയിലെ വർഷക്കണക്കനുസരിച്ച് പ്ലൂട്ടോയിൽ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ നമ്മൾ 248 വർഷം കാത്തിരിക്കേണ്ടി വരും.
Discussion about this post