ന്യൂഡൽഹി: ഇക്വിറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് ബാധയുണ്ടായതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, ലോകരാജ്യങ്ങൾ ജാഗ്രത തുടരുന്നു. രോഗലക്ഷണങ്ങൾ കാണിച്ച 16 പേരിൽ എട്ട് പേരും മരിച്ചു. മറ്റുള്ളവരുടെ പരിശോധന ഫലത്തിനായി കാക്കുകയാണ് ഈ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം.
മാർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇക്വിറ്റോറിയൽ ഗിനിയയിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കും. രോഗബാധ സംശയിക്കുന്ന നാലായിരം പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. വൈകാതെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് ആരോഗ്യ മന്ത്രി മിതോഹ ഓണ്ഡോ ആറിയിച്ചു.
ഇക്വിറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗം അടിയന്തര യോഗം ചേർന്നു. രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്താനാണ് യോഗം. 2004ൽ ആഫ്രിക്കൻ രാജ്യമായ അംഗോളയിലുണ്ടായ മാർബർഗ് വൈറസ് ബാധയിൽ 252 പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ വർഷം ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ഉണ്ടായ രോഗബാധയെ തുടർന്ന് 2 പേരും മരിച്ചിരുന്നു.
88 ശതമാനം മരണനിരക്ക് ഉള്ള വൈറസ് രോഗബാധയാണ് മാർബർഗ്. എബോള രോഗബാധയ്ക്ക് കാരണമായ വൈറസ് കുടുംബത്തിലെ ഇനമാണ് മാർബർഗ്. ശക്തമായ പനിയും കഠിനമായ തലവേദനയും ക്ഷീണവുമാണ് പ്രാഥമിക ലക്ഷണങ്ങൾ. പനി കടുക്കുന്നതോടെ, മസ്തിഷ്ക ജ്വരത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാകുന്നു. വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഈ രോഗം ശരീര സ്രവങ്ങൾ വഴി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വ്യാപിക്കുന്നു.
നിലവിൽ വാക്സിനുകളോ കൃത്യമായ ചികിത്സാ രീതികളോ ഇല്ല എന്നതാണ് ഈ രോഗത്തെ ഏറ്റവും കൂടുതൽ ഭീകരമാക്കുന്നത്. ആന്റിവൈറൽ മരുന്നുകളാണ് പ്രധാനമായും ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചില സാഹചര്യങ്ങളിൽ രോഗികൾക്ക് ഇമ്മ്യൂൺ തെറാപ്പിയും നൽകി വരുന്നു.
ജർമ്മനിയിലെ മാർബർഗിൽ 1967ലാണ് ഈ രോഗബാധ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്. പിന്നീട് ഇത് ബെൽഗ്രേഡിലും സെർബിയയിലും വ്യാപിച്ചു. അന്ന് ഏഴ് പേരാണ് മരിച്ചത്.
2017ൽ ആഫ്രിക്കയിലെ യുഗാണ്ടയിൽ മൂന്നു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൃത്യമായി തടഞ്ഞില്ലെങ്കിൽ പകർച്ചവ്യാധിയായി മാറുന്നതാണ് ഈ വൈറസ് ബാധയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ഭയാനകവും അപൂർവവുമാണ് മാർബർഗ് വൈറസ് ബാധ. ആർടിപിസിആർ, എലീസ തുടങ്ങിയ ടെസ്റ്റുകളാണ് വൈറസ് ബാധ കണ്ടെത്താനായി ഉപയോഗിക്കുന്നത്. ആളുകളിൽ വൈറസ് കടന്നാൽ ശരാശരി 21 ദിവസങ്ങൾക്കുള്ളിലാണ് പൂർണ രോഗലക്ഷണങ്ങൾ ഉടലെടുക്കുന്നത്. അടുത്ത ഘട്ടത്തിൽ 8–9 ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കാറുണ്ട്. അമിതമായ രക്തസ്രാവമാണ് പലപ്പോഴും മരണത്തിനു കാരണമാകുന്നത്. രോഗം വന്നവരിൽ നീണ്ടകാലം മറഞ്ഞുകിടന്ന ശേഷം വീണ്ടും ഉണർന്നെണീക്കാനുള്ള കരുത്തും മാർബർഗിനുണ്ട്.
Discussion about this post