ചെന്നൈ: കോയമ്പത്തൂരിലെ കാർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. മൂന്ന് സംസ്ഥാനങ്ങളിലുമായി അറുപതോളം ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. ജമേഷ മുബിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. റെയ്ഡ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
കഴിഞ്ഞ ഒക്ടോബർ 23ന് ഉക്ക്ഡാമിലുള്ള കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചാവേറായ ജമേഷ മുബീൻ കൊല്ലപ്പെട്ടിരുന്നു. ദീപാവലി ആഘോഷത്തിന് ഒരു ദിവസം മുൻപായിരുന്നു സ്‌ഫോടനം ഉണ്ടായത്. സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഇയാളുടെ ശരീരം ഷേവ് ചെയ്ത് രോമങ്ങൾ നീക്കിയ നിലയിലായിരുന്നു. ചാവേർ ആക്രമണത്തിന് തീരുമാനിച്ച് ഉറപ്പിച്ചവർ ഇങ്ങനെ ചെയ്യാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളും ഐഎസിന്റെ പതാകയും, തീവ്രവാദ നിലപാടുകൾ വ്യക്തമാക്കുന്ന ലഘുലേഖകളും പിടിച്ചെടുത്തിരുന്നു. ഓൺലൈനിലാണ് ഇയാൾ സ്‌ഫോടക വസ്തുക്കൾ മേടിച്ചത്. ഇതിനായി മുബിന് സഹായം നൽകിയ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post