കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തും. ആശുപത്രി പരിസരത്ത് ഒരു കൂട്ടം ആളുകൾ കൂടി നിന്ന് വിശ്വനാഥനെ ചോദ്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. വിശ്വനാഥന് നേരെ ആൾക്കൂട്ട വിചാരണ നടന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്ത് എഫ്‌ഐആറിൽ മാറ്റം വരുത്തിയിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, ഡിസിപി എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ബുധനാഴ്ചയാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിച്ചു എന്നാരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് വിശ്വനാഥനെ കാണാതാകുന്നതും മരിച്ച നിലയിൽ കണ്ടെത്തുന്നതും. ഭാര്യയുടെ പ്രസവത്തിന് വേണ്ടിയാണ് ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. 15 മീറ്റർ ഉയരമുള്ള മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടത്.
Discussion about this post