കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ആകാശിന്റെ സുഹൃത്ത് ജിജോ തില്ലങ്കേരി. ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ച ശേഷം ഉമ്മ വച്ച് വിടണമായിരുന്നോ എന്നാണ് ജിജോയുടെ ചോദ്യം. ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ കമന്റായിട്ടാണ് ജിജോയുടെ ചോദ്യം. ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ വിമർശിച്ച് കൊണ്ടുള്ള കമന്റിനുള്ള മറുപടി ആയിട്ടാണ് ജിജോ ഇങ്ങനെ കുറിച്ചത്.
പാർട്ടിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി കഴിഞ്ഞ ദിവസം വെളുപ്പെടുത്തിയത് സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ട് കൊലപാതകം ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ പങ്കുവച്ചത്.
ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും”- ആകാശ് പറയുന്നു.
അതേസമയം സമൂഹമാദ്ധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ ആകാശ് തില്ലങ്കേരിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ആകാശിന്റെ ക്വട്ടേഷൻ ബന്ധത്തെപ്പറ്റി ഡിവൈഎഫ്‌ഐ കമ്മറ്റിയിൽ സംസാരിച്ചതിന്റെ പേരിൽ വനിതാ പ്രവർത്തകയെ ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ചത്. ആകാശ് തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവർക്കെതിരെയാണ് മുഴക്കുന്ന് പോലീസ് അന്വേഷണം നടത്തുന്നത്.
Discussion about this post