കണ്ണൂർ: വീണ്ടും മുന്നറിയിപ്പുമായി ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി. വിതച്ചതേ കൊയ്യൂ എന്ന് ഡിവൈഎഫ്‌ഐ നേതാവ് രാഗിന്ദിനോട് ആകാശ് പറഞ്ഞു. ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ വഷളാക്കിയത് നിങ്ങളാണ്. ഒരൊറ്റ പ്രസ്താവന കൊണ്ട് ഞങ്ങളെ ഡിവൈഎഫ്‌ഐ പ്രസ്ഥാനം ഒറ്റുകാരാക്കി. ഡിവൈഎഫ്‌ഐയുടെ സംഘടിതമായ സൈബർ ആക്രമണത്തെ ചെറുക്കും. കെകെ ശൈലജയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം രാഗിന്ദിന്റെ പേര് ഉന്നയിച്ചാണ് മുന്നറിയിപ്പ്.
അതേസമയം ആകാശ് ഒളിവിൽ പോയെന്ന് പോലീസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ആകാശ് ഒളിവിൽ പോയത്. ഡിവൈഎഫ്‌ഐ പ്രവർത്തക ശ്രീലക്ഷമിയാണ് പോലീസിൽ പരാതി നൽകിയത്. മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറാണ് ശ്രീലക്ഷ്മിയുടെ ഭർത്താവ് അനൂപ്. ശ്രീലക്ഷ്മി നൽകിയ പരാതിയിൽ ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവർക്കെതിരെ മുഴക്കുന്ന് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയാണ് സിപിഎമ്മിനെ ഊരാകുടുക്കിലാക്കി ആകാശ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്ന് ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് സിപിഎമ്മിനെ വെട്ടിലാക്കി തുറന്നെഴുതിയത്. ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പാക്കിയവർക്ക് പട്ടിണിയും, പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് പ്രതിഫലമെന്ന് ആകാശ് കുറിച്ചു.
ഇതിന് പിന്നാലെ ശുഹൈബ് വധക്കേസിൽ പാർട്ടിയ്ക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്തെത്തിയിരുന്നു.
Discussion about this post