കണ്ണൂർ: ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇതൊക്കെ പാർട്ടിക്കാർക്ക് കൃത്യമായി കൈകാര്യം ചെയ്യാനറിയാം. ക്രിമിനൽ സംഘത്തിന്റെ ഭാഗമാണ് അവർ. കേസുണ്ടെങ്കിൽ പോലീസ് പിടിച്ചോളും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച് കഴിഞ്ഞാൽ അയാൾ സ്വയം നിയന്ത്രിച്ചോളും. ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ കുറിച്ച് സംസാരിക്കാൻ താനില്ല. പാർട്ടി ആഹ്വാനം ചെയ്യേണ്ടത് പാർട്ടി ചെയ്യും. അത് ആകാശല്ല ചെയ്യേണ്ടത്.
ശുഹൈബ് വധക്കേസ് യുഡിഎഫ് എല്ലാ കാലത്തും ആയുധമാക്കാറുണ്ട്. ആകാശിന്റെ വെളിപ്പെടുത്തലിന്റെ പേരിൽ ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതൽ മനസിലാവുന്ന കാലമാണിത്. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്ക് എന്നതിനോട് പാർട്ടിക്ക് യോജിപ്പില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
സിപിഎമ്മും ശിവശങ്കറും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും എം.വി.ഗോവിന്ദൻ വാദിച്ചു. ശിവശങ്കറും സിപിഎമ്മും തമ്മിൽ യാതൊരു ബന്ധവുമില്ല. അത്തരത്തിൽ ബന്ധമുണ്ടെന്ന് വരുത്തി തീർക്കാനാണ് ചിലരുടെ ശ്രമം. അത് രാഷ്ട്രീയമാണ്. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഇത് ആദ്യമായിട്ടല്ലല്ലോ എന്നും എം.വി.ഗോവിന്ദൻ പറയുന്നു.
Discussion about this post