ന്യൂഡൽഹി : അന്താരാഷ്ട്ര ഭീകര-ലഹരി മാഫിയകളുമായി ബന്ധപ്പെട്ട നിർണായക കണ്ടെത്തലുകളുമായി എൻഐഎ. പാകിസ്താൻ, കാനഡ എന്നീ രാജ്യങ്ങളിലെ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങളുടെ വിവരങ്ങളാണ് ലഭിച്ചത്. എട്ട് സംസ്ഥാനങ്ങളിലെ 76 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിൽ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും 2.3 കോടി രൂപയും അന്വേഷണ ഏജൻസി പിടിച്ചെടുത്തു.
പഞ്ചാബ്, ഡൽഹി, ഹരിയാന, യുപി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് റെയ്ഡ് നടത്തിയത്. പരിശോധനയിൽ ആയുധക്കടത്ത് സംഘങ്ങളും ഹവാല ഇടപാടുകാരുമാണ് പിടിയിലായത്. ഇവരിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന ആയുധങ്ങളും പിസ്റ്റളുകളും റിവോൾവറുകളും റൈഫിളുകളും പിടിച്ചെടുത്തു. രേഖകളില്ലാത്ത 1.5 കോടി രൂപയും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. നിർണായക വിവരങ്ങളടങ്ങുന്ന രേഖകളും, പെൻഡ്രൈവുകളും മൊബൈൽ ഫോണുകളും അന്വേഷണ സംഘം കണ്ടെടുത്തു.
ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് മുതൽ മൂന്ന് കേസുകളാണ് എൻഐഎ രജിസ്റ്റർ ചെയ്തത്. കബഡി താരങ്ങൾക്ക് ഉൾപ്പെടെ തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്. വ്യവസായികളെയും ബിസിനസ് പ്രൊഷണലുകളെയും ലക്ഷ്യം വെച്ച് ആക്രമണങ്ങൾ നടത്തുന്ന പ്രധാന കണ്ണികൾ വിദേശരാജ്യങ്ങളിൽ ഇരുന്നാണ് പ്രവർത്തിക്കുന്നത് എന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബിൽഡറായ സഞ്ജയ് ബിയാനി, അന്താരാഷ്ട്ര കബഡി സംഘാടകൻ സന്ദീപ് നങ്കൽ അംബിയ എന്നിവരുടെ കൊലപാതകം രാജ്യത്തെ വിവിധ ജയിലുകളിൽ ഇരുന്ന് ആസൂത്രണം ചെയ്ത്, വിദേശരാജ്യങ്ങളിലെ സംഘങ്ങളുടെ സഹായത്തോടെയാണ് നടത്തിയത് എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.
മുക്തസാറിലെ ലഖ്വീർ സിംഗ്, അബോഹാറിലെ നരേഷ്, ഹരിയാനയിലെ ചീക്കു, ഗുരുഗ്രാമിലെ കൗശാൽ ചൗധരി, യുപിയിലെ സുനിൽ രാത്തി എന്നിവരുടെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഹവാല ഇടപാടുകാരുടെയും, കബഡി താരങ്ങളുടെയും, ആയുധ സപ്ലയർമാരുടെയും, വ്യവസായികളുടെയും വീടുകളിലും ഓഫീസുകളിലും പരിശോധന നടന്നു.
അന്വേഷണത്തിൽ ഇവരിൽ പലരും രാജ്യവിട്ടുവെന്ന വിവരങ്ങളാണ് ലഭിക്കുന്നു. പാകിസ്താൻ, കാനഡ, മലേഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കാണ് ഇവർ പോയത്. അവിടെ നിന്നും രാജ്യത്തേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്തിയാണ് ഫണ്ട് കണ്ടെത്തുന്നത്. രാജ്യത്തെ വിവിധ ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ട് കൊലപാതകൾ നടത്താൻ ആസൂത്രണം ചെയ്യുന്നതും വിദേശ രാജ്യങ്ങളിൽ വെച്ചാണെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
Discussion about this post