കണ്ണൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന ജോ.സെക്രട്ടറി എം.ഷാജറിനെതിരെ പാർട്ടി അന്വേഷണം. പാർട്ടി രഹസ്യങ്ങൾ ആകാശിന് ചോർത്തുന്നു എന്ന ആരോപണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരാതിയും അന്വേഷിക്കും. ലാഭവിഹിതമായി ഷാജർ സ്വർണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രനാണ് പരാതി അന്വേഷിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം മനു തോമസാണ് ഷാജറിനെതിരെ പരാതി നൽകിയത്.
ആകാശും ഷാജറും തമ്മിൽ സംസാരിക്കുന്നതിന്റെ ഓഡിയോ സഹിതമാണ് മനു തോമസ് പരാതി നൽകിയിരിക്കുന്നത്. മനു തോമസിൽ നിന്ന് അന്വേഷണ കമ്മീഷൻ മൊഴിയെടുത്തിട്ടുണ്ട്. സംഘടനയ്ക്കുള്ളിൽ മാത്രം നടക്കുന്ന അന്വേഷണം ആയതിനാൽ പാർട്ടിയുടെ അനുമതിയില്ലാതെ പ്രതികരണത്തിനില്ലെന്ന് മനു തോമസ് പറയുന്നു. ആകാശ് തില്ലങ്കേരിക്കെതിരെ സിപിഎം നിലപാട് വ്യക്തമാക്കിയതാണെന്നും, മാദ്ധ്യമങ്ങൾ ഈ വിഷയം ഇവിടെ അവസാനിപ്പിക്കണമെന്നുമായിരുന്നു തില്ലങ്കേരിയിൽ നടന്ന പൊതുയോഗത്തിൽ ഷാജറിന്റെ താക്കീത്.
ആകാശിന്റെ നേതൃത്വത്തിലുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തെ അടിച്ചമർത്താൻ ഡിവൈഎഫ്‌ഐയിൽ നിന്ന് മുൻകയ്യെടുത്തത് മനു തോമസായിരുന്നു. ഇതോടെ മനു തോമസിനെതിരെ ആകാശും കൂട്ടാളികളും കടുത്ത സൈബർ ആക്രമണം തുടങ്ങി. ഇതിനെല്ലാം പിന്നിൽ ഷാജർ ആണെന്ന് വ്യക്തമായതോടെയാണ് മനു തോമസ് തെളിവടക്കം ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത്.
കഴിഞ്ഞ വർഷം ആദ്യം നൽകിയ ഈ പരാതി ജില്ലാ നേതൃത്വം പൂഴ്ത്തി. പിന്നീട് തെറ്റു തിരുത്തൽ രേഖ സംബന്ധിച്ച് കഴിഞ്ഞ മാസം നടത്തിയ ജില്ലാ കമ്മിറ്റി ചർച്ചയിൽ മനു ഈ വിഷയം വീണ്ടും ഉന്നയിച്ചു. ഇതോടെയാണ് പരാതി അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നത്.
Discussion about this post