ആലപ്പുഴ: നായ കടിച്ച കണ്ടക്ടറെ മെഡിക്കൽ കോളേജിൽ കൊണ്ടു പോയതിനാൽ സർവീസ് മുടങ്ങിയ സ്വകാര്യ ബസിന് 7500 രൂപ പിഴയിട്ട് മോട്ടോർ വാഹന വ്കുപ്പ്. അരൂർ ക്ഷേത്രം – ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന ‘വെള്ളിമുറ്റത്തപ്പൻ‘ എന്ന ബസിനാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. ബസിലെ കണ്ടക്ടർ വിഘ്നേഷിനെയാണ് രാവിലെ നായ കടിച്ചത്.
ചേർത്തലയിൽ നിന്നും രാവിലെ 7.50ന് പുറപ്പെട്ട ബസ് അരൂർ ക്ഷേത്രം കവലയിലെത്തിയപ്പോഴായിരുന്നു വിഘ്നേഷിനെ നായ കടിച്ചത്. ചേർത്തലയ്ക്കുള്ള സർവീസ് തുടങ്ങുന്നതിന് മുൻപ് റോഡിൽ നിൽക്കുകയായിരുന്ന വിഘ്നേഷിന്റെ കാലിൽ നായ കടിച്ചു. തുടർന്ന് ഡ്രൈവർ വിഘ്നേഷിനെ അടുത്തുള്ള അരൂക്കുറ്റി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അവിടെ പേവിഷ പ്രതിരോധ വാക്സിൻ ഇല്ലാത്തതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ട് പോകാനായിരുന്നു ആശുപത്രി ജീവനക്കാരുടെ നിർദേശം.
ഇതിനിടെ, ബസ് ഓടാതെ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടു. ഉദ്യോഗസ്ഥർ ബസിന്റെ ചിത്രം എടുക്കുന്നത് കണ്ട മറ്റ് ബസ് ജീവനക്കാർ കാര്യം വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. സർവീസ് മുടക്കിയതിന് പിഴയായി 7500 രൂപ അടയ്ക്കണമെന്ന സന്ദേശം പിന്നീട് ബസ് ഉടമയുടെ ഫോണിലേക്ക് എത്തുകയായിരുന്നു.
Discussion about this post