കൊച്ചി; മലബാർ കലാബത്തിന്റെ യഥാർത്ഥ ചരിത്രം പറയുന്ന പുഴമുതൽ പുഴ വരെ എന്ന സിനിമയ്ക്ക് ആശംസകളേകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാമസിംഹന്റെ പുഴമുതൽ പുഴവരെ യഥാർത്ഥചരിത്രത്തിലേക്കുള്ള എത്തിനോട്ടമാവുമെന്നതിൽ സംശയമില്ല.മാർച്ച് 3 ന് അഭ്രപാളികളിലെത്തുന്ന ഈ സിനിമയ്ക്ക് എല്ലാ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതിഭീകരമായ ഹിന്ദുവംശഹത്യയായിരുന്നു മലബാറിലെ മാപ്പിള ലഹള. മഹാത്മാഗാന്ധിയും കെ. മാധവൻനായരും കെ.കേളപ്പനും അത് തുറന്നുപറഞ്ഞിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കുമാരനാശാന്റെ ദുരവസ്ഥ അതിന്റെ നേർച്ചിത്രമാണ്. ഇ. എം എസും ഇടതുചരിത്രകാരന്മാരും വാദ്രകോൺഗ്രസും ചേർന്ന് അതിനെ മഹത്തായ സ്വാതന്ത്ര്യസമരമാക്കി മലയാളിക്കു വിളമ്പിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ചിത്രത്തിലെ ഗാനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. രാമസിംഹന്റെ ജന്മദിനാത്തിലാണ് രണ്ട് ഗാനങ്ങൾ പുറത്തിറക്കിയത്. ”ഇടനെഞ്ചിൽ കോർത്ത നോവിൽ” എന്ന ഗാനം സ്വാമി ചിദാനന്ദപുരിയാണ് പുറത്തുവിട്ടത്. രാമസിംഹന്റെ വരികളിൽ ഹരി വേണുഗോപാൽ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സുനിൽ മത്തായി ആണ്. ഇതോടൊപ്പം ‘പടച്ചവൻ പച്ചപ്പോൾ’ എന്ന ഗാനവും പുറത്തു വന്നിട്ടുണ്ട്. ഡോ. ജഗത് ലാൽ ഈണം പകർന്ന ഗാനം ആലപിച്ചത് ഗോപകുമാർ മീനങ്ങാടിയാണ്.
മമ ധർമ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിർമ്മാണം. തലൈവാസൽ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിൽ എത്തുന്നത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വയനാട്ടിൽ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
Discussion about this post