ഇസ്ലാമാബാദ്: പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ വിലക്കയറ്റവും റംസാൻ നോമ്പുകാലത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിൽ ഇസ്ലാമിക വിശ്വാസികൾ. ഈ വർഷത്തെ നോമ്പുകാലം പാകിസ്താനിലെ ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും വറുതിയുടെ കാലമായിരിക്കുമെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സാധാരണയായി 12 മണിക്കൂർ നീണ്ടു നിൽക്കുന്ന ഉപവാസത്തിന് ശേഷം വിഭവസമൃദ്ധമായ ഇഫ്താർ ഒരുക്കിയാണ് ഇസ്ലാമിക വിശ്വാസികൾ നോമ്പുകാലം ആചരിക്കുന്നത്. എന്നാൽ ഈ വർഷം സാധാരണക്കാരായ വിശ്വാസികൾക്ക് ഇത്തരത്തിൽ പോഷക മൂല്യമുള്ള ഭക്ഷണം മിക്കവാറും അന്യമായിരിക്കുമെന്ന് ഡോൺ പത്രം നിരീക്ഷിക്കുന്നു.
ഇസ്ലാമിക വിശ്വാസികളുടെ വിശുദ്ധ കാലമായ റംസാൻ വ്രതകാലത്തെങ്കിലും, ഗുണനിലവാരമുള്ള ഭക്ഷണം കുറഞ്ഞ നിരക്കിൽ ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം സർക്കാർ കാണിക്കണമെന്ന് വിവിധ ഇസ്ലാമിക പണ്ഡിതർ ആവശ്യപ്പെടുന്നു. അതേസമയം, രാജ്യം നേരിടുന്ന രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ, അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും വീണ്ടും വായ്പ ആവശ്യപ്പെട്ടിരിക്കുകയാണ് പാക് സർക്കാർ.
നിലവിലെ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനോ സബ്സിഡികൾ ഏർപ്പെടുത്താനോ പാക് സർക്കാരിന് കഴിയില്ല. നികുതി ഇളവ് പ്രഖ്യാപിച്ചാൽ അത് അന്താരാഷ്ട്ര നാണയ നിധിയുടെ വായ്പകൾ ലഭ്യമാകുന്നതിനെ ദോഷകരമായി ബാധിക്കും. വർദ്ധിത നികുതികളിലൂടെ കടം വീട്ടാം എന്ന ഉറപ്പിന്മേലാണ് പാകിസ്താൻ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പകൾ സ്വീകരിക്കുന്നത്.
ഒരു കിലോ ബസ്മതി അരിക്ക് നിലവിൽ 500 രൂപ വരെയാണ് പാകിസ്താനിലെ വിലയെന്ന് വ്യാപാരികളെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. മത്സ്യ മാംസാദികൾക്കും പച്ചക്കറികൾക്കും പാകിസ്താനിൽ നാൾക്കുനാൾ വില കുതിച്ചു കയറുകയാണ്.
Discussion about this post