കൊച്ചി: ജലാശയങ്ങളുടെ സംരക്ഷണ പദ്ധതിക്കായി കേരളം ആസ്ഥാനമായുള്ള എൻജിഒ പ്ലാനറ്റ് എർത്തിന് എച്ച്‌സിഎൽ ഫൗണ്ടേഷന്റെ സഹായം. അഞ്ച് കോടി രൂപയുടെ ഗ്രാൻഡ് ആണ് എച്ച്‌സിഎൽ ഫൗണ്ടേഷൻ നൽകുക. എച്ച്‌സിഎൽ ഗ്രാന്റിന്റെ ഇക്കൊല്ലത്തെ തുകയ്ക്കുളള അർഹത നേടിയ മൂന്ന് സ്ഥാപനങ്ങളിൽ ഒന്നാണ് പ്ലാനറ്റ് എർത്ത്.
സമുദ്രങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക്കുകളും കുളങ്ങളിൽ നിന്നും കായലുകളിൽ നിന്നുമുള്ള വാട്ടർ ഹയാസിന്ത് പോലുള്ളവയെയും വൃത്തിയാക്കി ജലാശയങ്ങൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്കാണ് പ്ലാനറ്റ് എർത്തിന് ധനസഹായം ലഭിക്കുക.
ഇന്നൊവേറ്റേഴ്സ് ഇൻ ഹെൽത്ത് (ഐഐഎച്ച്) ഇന്ത്യ, മേഘശാല ട്രസ്റ്റ് എന്നിവയാണ് ഗ്രാന്റ് നേടിയ മറ്റു രണ്ടു സംഘടനകൾ. 15,000-ത്തിലധികം അപേക്ഷകരിൽ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തത്. അഞ്ച് കോടി രൂപ വീതം മൂന്ന് എൻജിഒകൾക്കും അവരുടെ പ്രൊജക്ടുകൾക്കായി ലഭിക്കും.
എച്ച്സിഎൽ ഗ്രാന്റ് പ്രോഗ്രാം എട്ട് വർഷം മുമ്പ് ആരംഭിച്ചതിന് ശേഷം ഇതുവരെ വിവിധ എൻജിഒകൾക്ക് 130 കോടിയിലധികം രൂപയുടെ ധനസഹായം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വിദൂര ജില്ലകളിലെ 25,000-ലധികം ഗ്രാമങ്ങളിലെ 1.8 ദശലക്ഷത്തിലധികം ഗുണഭോക്താക്കളിലേക്ക് എച്ച്‌സിഎൽ ഗ്രാൻഡിന്റെ പ്രയോജനം എത്തിയെന്നാണ് വിലയിരുത്തൽ.
ലോകത്തിലെ സമുദ്രങ്ങൾ പ്ലാസ്റ്റിക്കുകളാൽ മലിനമാക്കപ്പെടുന്നതായും ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെപ്പോലും സാരമായി ബാധിക്കുന്നുണ്ടെന്നും പ്ലാനറ്റ് എർത്ത് സ്ഥാപകൻ സൂരജ് എബ്രഹാം പറഞ്ഞു. കേരളത്തിലെ തീരദേശങ്ങളിലും ഇതിന്റെ പ്രശ്‌നങ്ങൾ പ്രകടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എച്ച്‌സിഎൽ ടെക് ബോർഡ് അംഗം റോബിൻ ആൻ അബ്രാംസ് ചെയർമാനായ ജൂറിയാണ് ഗ്രാൻഡിന് അർഹരായവരെ തെരഞ്ഞെടുത്തത്.
Discussion about this post