ഒരു മാസക്കാലം ഒറ്റയ്‌ക്കൊരു കാടിനുളളിൽ താമസിക്കുമോ എന്ന് ചോദിച്ചാൽ ഏത് ധൈര്യശാലിക്കും ഉത്തരംമുട്ടും. എത്ര വലിയ ധീരനാണെന്ന് പറഞ്ഞാലും വെള്ളവും ഭക്ഷണവുമില്ലാതെ ഒരു മാസത്തോളം ഒറ്റയ്ക്ക് ജീവിക്കുക അസാധ്യമാണ്, അതും ആമസോൺ പോലുളള കൊടും കാട്ടിൽ. ആശ്രയിക്കാൻ ആരുമില്ലാതെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആമസോൺ വനത്തിൽ പെട്ട് കിടന്നപ്പോൾ ബൊളീവിയക്കാരൻ ജൊനാഥൻ അകോസ്റ്റയും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവുക. എന്നാൽ സിനിമയെ വെല്ലുന്ന അനുഭവങ്ങളുമായി അയാളിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുകയാണ്.
31 ദിവസം ഈ കാടിനുള്ളിൽ ജീവൻ നിലനിർത്തിയത് എങ്ങനെയെന്ന് ചോദിച്ചപ്പോൾ ജൊനാഥന്റെ കണ്ണ് നിറഞ്ഞു. കണ്ണിൽ കണ്ട പുഴുക്കളെയും മണ്ണിരയെയും കഴിച്ചും മഴവെള്ളം കുടിച്ചുമാണ് യുവാവ് ദിവസങ്ങൾ തള്ളിനീക്കിയത്. വെള്ളം ലഭിക്കാതായതോടെ സ്വന്തം മൂത്രം വരെ കുടിക്കേണ്ടി വന്നു. ഏത് നിമിഷവും താൻ മരണപ്പെടുമെന്ന് യുവാവ് മനസിലുറപ്പിച്ചിരുന്നു.
സുഹൃത്തുക്കളുമൊത്ത് ആമസോൺ കാട്ടിലേക്ക് നടത്തിയ സാഹസിക യാത്രയാണ് ജൊനാഥന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. ജനുവരി 25 നാണ് ജൊനാഥനും സംഘവും യാത്ര പുറപ്പെട്ടത്തത്. എന്നാൽ ഉൾക്കാട്ടിലെത്തിയതോടെ കൂട്ടം തെറ്റി. കൂടെ വന്നവരെ അന്വേഷിച്ച് ഏറെ നേരം നടന്നെങ്കിലും കാര്യമുണ്ടായില്ല.
പിന്നീടുള്ള ദിവസങ്ങൾ നരകതുല്യമായിരുന്നു. കണ്ണിൽ കണ്ടതെല്ലാം കഴിക്കേണ്ടി വന്നു… ആദ്യം പഴങ്ങളും പൂക്കളും ഭക്ഷണമാക്കി.. പിന്നീട് മരത്തിന്റെ വേരുകൾ പിഴുതെടുത്ത് കഴിച്ചു… ഇതൊന്നും കിട്ടാതായതോടെ മണ്ണിൽ നിന്നും പുഴുക്കളെയും മണ്ണിരകളെയും പെറുക്കി തിന്നു. ധരിച്ചിരുന്ന ഷൂസിൽ വെളളം നിറച്ച് കുടിച്ചു. ചിലപ്പോൾ വെള്ളം കിട്ടാത്ത ദിവസങ്ങളിൽ മൂത്രം കുടിക്കേണ്ടി വന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.
വന്യമൃഗങ്ങളെ നേരിട്ട് കാണാനിടയായി. നിരവധി മൃഗങ്ങളുടെ കടിയേറ്റും. ആരെങ്കിലും തന്നെ അന്വേഷിച്ച് വരുമെന്ന പ്രതീക്ഷയോടെയാണ് ഇയാൾ എല്ലാം സഹിച്ച് അവിടെ കഴിച്ചുകൂട്ടിയത്. മനുഷ്യരുടെ സാന്നിദ്ധ്യം കണ്ടെത്താൻ 40 കിലോമീറ്ററോളം അലഞ്ഞുതിരിഞ്ഞു. എന്നാൽ അവസാനം എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട നടക്കുന്നതിനിടെയാണ് അന്വേഷണത്തിനായി അയച്ച ഒരു സംഘം ആളുകളെ ജൊനാഥൻ കാണാനിടയായത്. എന്നാൽ ഇവർക്ക് പെട്ടെന്ന് ആളെ മനസിലായില്ല.
ഒരു മാസക്കാലത്തെ ദുരിത ജീവിതം അയാളെ ഇല്ലാതാക്കിയിരുന്നു. ഒരു മാസം കൊണ്ട് 17 കിലോ ഭാരം കുഞ്ഞു. താടിയും മുടിയും വളർന്ന്, കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ജൊനാഥൻ.
ഏതായാലും ഈ വനവാസം ജൊനാഥനെ ഏറെ കാര്യങ്ങൾ പഠിപ്പിച്ചു. ഇനിയൊരിക്കലും താൻ ഇത്തരമൊരു സാഹസിക യാത്രയ്ക്ക് മുതിരില്ല എന്ന നിലപാടിലാണ് ഇപ്പോൾ യുവാവ്.













Discussion about this post