ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ പേർഷ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്. ഇറാനിയൻ കപ്പൽ ഗതാഗതത്തിന്മേൽ തിങ്കളാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിന് പിന്നാലെയാണ് മേഖലയെ മുൾമുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി ഇറാൻ രംഗത്തെത്തിയത്.
തങ്ങളുടെ തന്ത്രപ്രധാനമായ തുറമുഖങ്ങൾ ലക്ഷ്യം വെച്ചാൽ മേഖലയിലെ മറ്റ് രാജ്യങ്ങളുടെ തുറമുഖങ്ങളും ആക്രമിക്കപ്പെടുമെന്ന് ഇറാൻ വ്യക്തമാക്കി. ഇത് ആഗോള എണ്ണ വ്യാപാരത്തെയും കപ്പൽ ഗതാഗതത്തെയും ഗുരുതരമായി ബാധിക്കും. തിങ്കളാഴ്ച മുതൽ ഇറാന്റെ സമുദ്രപാതകളിൽ കർശന നിയന്ത്രണങ്ങളും ബ്ലോക്കേഡും ഏർപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയുകയാണ് ഇതിലൂടെ യുഎസ് ലക്ഷ്യമിടുന്നത്.
അമേരിക്കയും ഇറാനും തമ്മിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതാണ് നിലവിലെ സംഘർഷാവസ്ഥയ്ക്ക് കാരണം. ഹോർമുസ് കടലിടുക്കിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക വിന്യാസം വർദ്ധിച്ചിട്ടുണ്ട്. യുദ്ധഭീതി പടർന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. സുരക്ഷിതമല്ലാത്തതിനാൽ പല പ്രമുഖ ഷിപ്പിംഗ് കമ്പനികളും ഈ പാതയിലൂടെയുള്ള യാത്ര ഒഴിവാക്കുന്നത് ആഗോള ചരക്കുനീക്കത്തെയും ബാധിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിൽ ഒരു വലിയ യുദ്ധത്തിനുള്ള സാധ്യതയാണ് നിലവിലെ സാഹചര്യം വിരൽ ചൂണ്ടുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചാൽ അത് ലോകത്തെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായേക്കാം എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.












