മോസ്‌കോ : പശ്ചിമേഷൻ സംഘർഷത്തിൽ നിർണ്ണായക നീക്കവുമായി റഷ്യ. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും ഏറ്റെടുക്കാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന്റെ ഈ നടപടി. പുടിൻ നേരിട്ട് വാഷിംഗ്ടണിനെയും പ്രാദേശിക തലസ്ഥാനങ്ങളെയും ഈ നിർദ്ദേശം അറിയിച്ചിട്ടുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആണവായുധ നിർമ്മാണത്തിലേക്ക് ഇറാൻ കടക്കുന്നത് തടയാനും മേഖലയിലെ സംഘർഷം ലഘൂകരിക്കാനുമാണ് ഈ നീക്കമെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. റഷ്യയുടെ ഈ വാഗ്ദാനത്തോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഉപരോധങ്ങൾക്കിടയിൽ ഇറാന് ലഭിച്ചേക്കാവുന്ന ഒരു സുരക്ഷാ കവചമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ റഷ്യയുടെ ഈ നീക്കത്തെ വിലയിരുത്തുന്നത്. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനത്തിന് മുകളിലേക്ക് കൊണ്ടുപോകുന്നത് തടയാൻ ഈ നടപടിയിലൂടെ സാധിക്കുന്നതാണ്. യുഎസിനെതിരെ ഇറാന്റെ ഏക സുഹൃത്തായി നിലയുറപ്പിക്കുക വഴി മധ്യേഷ്യയിൽ റഷ്യയുടെ സ്വാധീനം ഉറപ്പിക്കാനും സഹായിക്കുന്ന ഒരു നടപടിയായാണ് റഷ്യ ഈ നീക്കത്തെ കാണുന്നത്.
യുറേനിയം റഷ്യയിലേക്ക് മാറ്റുന്നതിലൂടെ ഇറാന് മേലുള്ള അന്താരാഷ്ട്ര സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. അടുത്ത ആഴ്ച ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ഈ വിഷയം ചർച്ച ചെയ്യാനിരിക്കുകയാണ്. ഇറാന്റെ യുറേനിയം റഷ്യക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള സാങ്കേതിക വശങ്ങൾ പരിശോധിക്കാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി പ്രതിനിധികൾ ഉടൻ ടെഹ്‌റാൻ സന്ദർശിച്ചേക്കും.










